ഷംന കാസിമിനെയും മിയയെയും പരിചയപ്പെടുത്തണമെന്ന് തട്ടിപ്പുസംഘം ആവശ്യപ്പെട്ടു; ധര്‍മജന്‍

ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില് മൊഴിനല്കി നടന് ധര്മജന്.
 

കൊച്ചി: ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ മൊഴിനല്‍കി നടന്‍ ധര്‍മജന്‍. ഷംന കാസിം, മിയ എന്നിവരെ പരിചയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പുസംഘം തന്നെ വിളിച്ചിരുന്നുവെന്ന് ധര്‍മജന്‍ പറഞ്ഞു. അഷ്ഗര്‍ അലി എന്ന വ്യക്തിയാണ് തന്നെ വിളിച്ചതെന്നും സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വര്‍ണ്ണക്കടത്ത് നടത്താനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നതെന്നും ധര്‍മജന്‍ വ്യക്തമാക്കി.

സംഘം തന്നെ മൂന്ന് തവണ വിളിച്ചു. എന്നാല്‍ ഇതിന്റെ പേരില്‍ താന്‍ ആരെയും വിളിച്ചിട്ടില്ലെന്നും ധര്‍മജന്‍ പറഞ്ഞു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജിയാണ് സംഘത്തിന് തന്റെ നമ്പര്‍ നല്‍കിയത്. താരങ്ങളെ ഉപയോഗിച്ച് സ്വര്‍ണ്ണം കടത്തുന്ന സംഘമാണെന്ന് അവര്‍ പരിചയപ്പെടുത്തിയെന്നും ഷംനയോടൊപ്പം മുന്‍പ് ഒരു ചിത്രത്തില്‍ താന്‍ അഭിനയിച്ചിട്ടുള്ളതു കൊണ്ടായിരിക്കാം നടിയെ പരിചയപ്പെടുത്തി കൊടുക്കാന്‍ തന്നോട് ആവശ്യപ്പെട്ടതെന്നും ധര്‍മജന്‍ പറഞ്ഞു.

കേസില്‍ പിടിയിലായ ഹെയര്‍ സ്റ്റൈലിസ്റ്റ് ഹാരിസിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. സ്വര്‍ണ്ണം കടത്തുന്നതിന് ധര്‍മജന് രണ്ട് കോടി രൂപ ഹാരിസ് വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കേസില്‍ ഷംനയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ മൊഴിയെടുക്കാനാണ് പോലീസിന്റെ തീരുമാനം. ഹൈദരാബാദില്‍ ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ച് കൊച്ചിയിലെത്തിയ ഷംന ക്വാറന്റൈനിലാണ്.