ചലച്ചിത്ര വികസന കോർപ്പറേഷൻ; മന്ത് ഒരു കാലിൽ നിന്ന് മറ്റൊന്നിലേക്ക്
ഡോ. ബിജു
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ സ്ഥാനത്ത് രാഷ്ട്രീയക്കാരനായ രാജ്മോഹൻ ഉണ്ണിത്താൻ വേണമോ കച്ചവട സിനിമകളുടെ നിർമാതാവ് സാബു ചെറിയാൻ തന്നെ മതിയോ എന്ന ചർച്ചകളാണ് നാം കാണുന്നത്. കേവലം വ്യക്തികൾ മാറുന്നതിന്റെ വൈകാരിക പ്രകടനങ്ങൾ മാത്രമാണ് ഈ വിഷയത്തിൽ മണിയൻ പിള്ള രാജുവൊക്കെ പ്രകടിപ്പിക്കുന്നത്. മൂല്യമുള്ള സിനിമകൾ നിർമിക്കാനും പ്രദർശിപ്പിക്കാനുമുള്ള സാംസ്കാരിക അന്തരീക്ഷം എന്തുകൊണ്ട് കേരളത്തിൽ ഇല്ലാതെയായി എന്ന ചർച്ചയാണ് ഇല്ലാതെയാകുന്നത്. ഇത്തരം ചർച്ചകൾ ഉണ്ടാകാത്തിടത്തോളം ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്ത് പ്രയദർശനെപ്പോലുള്ള ആളുകളും സെൻസർ ബോർഡിൽ ശാലുമേനോനും കെഎസ്എഫ്ഡിസിയിൽ രാജ്മോഹൻ ഉണ്ണിത്താനും സാബു ചെറിയാനും വെസ് ചെയർമാനമാനായി ഇടവേള ബാബുവും ബോർഡ് അംഗങ്ങളായി മണിയൻ പിള്ള രാജുവും ഷാജി കൈലാസും സോനാ നായരുമൊക്കെ ഇടം പിടിക്കും.
ഇതു രണ്ടും അപകടകരമായ കാര്യമാണ്. ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ച ചിത്രങ്ങൾ പോലും പ്രദർശിപ്പിക്കാൻ തിയേറ്റർ കിട്ടാത്ത അവസ്ഥയാണുള്ളത്. മറ്റ് പല സംസ്ഥാനങ്ങളിലും ദേശീയാംഗീകാരം നേടുന്ന നല്ല സിനിമകൾക്ക് സബ്‌സിഡി ഉൾപ്പെടെയുള്ള പ്രോത്സാഹനങ്ങൾ നൽകുമ്പോൾ കേരളത്തിൽ അത്തരം ശ്രമങ്ങളെക്കുറിച്ച് ആലോചന പോലും നടക്കുന്നില്ല.
കെ.എസ്.എഫ്.ഡിസിയിൽ രാഷ്ട്രീയ നിയമനങ്ങൾ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട് എന്നാണ് കേരളത്തിന്റെ സിനിമാ മന്ത്രി നൽകുന്ന ന്യായീകരണം. കെ.ജി ജോർജ്, പി.വി ഗംഗാധരൻ, ബാലകൃഷ്ണൻ ഐഎസ്, പി. ഗോവിന്ദപ്പിള്ള, പി. സുകുമാരൻ, പി. ഭാസ്‌കരൻ, പി.ആർ.എസ്. പിള്ള, കെ.ടി മുഹമ്മദ് എന്നിവരായിരുന്നു സാബു ചെറിയാന് മുമ്പുണ്ടായിരുന്ന ചെയർമാൻമാർ. ഇതിൽ സിനിമയുമായി നേരിട്ട് ബന്ധമില്ലാത്ത് പി. ഗോവിന്ദപ്പിള്ളയ്ക്ക് മാത്രമാണ്. പിജിയുടെ കാര്യമാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ദേശിച്ചതെങ്കിൽ അദ്ദേഹത്തിന്റെ പൊതുബോധത്തേയും സാംസ്‌കാരിക അറിവിനേയും പറ്റി പരിതപിക്കുകയെ നിവൃത്തിയുള്ളു.