സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടതില്‍ ഇടപെടാനാകില്ല; ഈശോയ്‌ക്കെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി

 
സിനിമയ്ക്ക് ദൈവത്തിന്റെ പേര് നല്‍കിയെന്ന പേരില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി.

സിനിമയ്ക്ക് ദൈവത്തിന്റെ പേര് നല്‍കിയെന്ന പേരില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോറം എന്ന സംഘടനയാണ് സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. 

സിനിമയ്ക്ക് ബൈബിളുമായി ബന്ധമില്ലെന്നും ചിത്രത്തിന്റെ പേരില്‍ തന്നെ ഈ സൂചനയുള്ളതിനാല്‍ പരാതിക്കാരുടെ ആവശ്യത്തില്‍ കഴമ്പില്ലെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ വിവാദമുണ്ടാക്കുന്നത് എന്തിനാണെന്ന ചോദ്യവും കോടതി ഉന്നയിച്ചു. അതേസമയം വിഷയത്തില്‍ സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കുമെന്ന് പരാതി നല്‍കിയ സംഘടന വ്യക്തമാക്കി. 

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. സിനിമ ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയാണെന്ന് സംഘടനകള്‍ പറഞ്ഞു. നാദിര്‍ഷയുടെ സിനിമ നിരോധിക്കണമെന്ന ആവശ്യവും ചിലര്‍ ഉന്നയിച്ചു. 

സിനിമയ്‌ക്കെതിരെ രംഗത്തെത്തിയ പി.സി.ജോര്‍ജ് നടത്തിയ വര്‍ഗ്ഗീയ പരാമര്‍ശങ്ങളും വിവാദമായിരുന്നു. ഒരു വൈദികന്റെ ഔദാര്യത്താല്‍ പ്രശസ്തനായ നാദിര്‍ഷ ആ അച്ഛന്റെ സഭയെത്തന്നെ അവഹേളിക്കുകയാണ്. സിനിമാ പ്രവര്‍ത്തകര്‍ സഭയോട് വൃത്തികെട്ട രീതിയിലാണ് പെരുമാറുന്നതെന്നും ജോര്‍ജ് പറഞ്ഞിരുന്നു. സിനിമയുടെ പേര് മാറ്റണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. എന്നാല്‍ സിനിമയുടെ പേര് മാറ്റാന്‍ കഴിയില്ലെന്നാണ ്സംവിധായകന്‍ നാദിര്‍ഷ പ്രതികരിച്ചത്.