ആ ചോദ്യത്തിന് പെട്ടെന്നൊരു മറുപടി പറയാനുള്ള മാനസികനിലയിലായിരുന്നില്ല; മാപ്പു പറഞ്ഞ് മോഹന്ലാല്
കൊച്ചി: കന്യാസ്ത്രീ സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് നാണമുണ്ടോ ഇങ്ങനെ ചോദിക്കാന് എന്ന് പ്രതികരിച്ച സംഭവത്തില് ക്ഷമാപണവുമായി മോഹന്ലാല്. ഫെയിസ്ബുക്ക് പോസ്റ്റിലാണ് താരത്തിന്റെ ക്ഷമാപണം. കേരളം ഇപ്പോള് ഏറ്റവുമധികം ചര്ച്ച ചെയ്യുന്ന വിഷയമായതുകൊണ്ട് തീര്ച്ചയായും ആ ചോദ്യം പ്രസക്തമാണ്. പക്ഷെ ആ ചോദ്യത്തിന് പെട്ടെന്നൊരു മറുപടി പറയാന് തക്കവണ്ണമുള്ള ഒരു മാനസികനിലയില് ആയിരുന്നില്ല താന്. ഒരു മനുഷ്യന് എന്ന നിലയിലും ഒരു മകന് എന്ന നിലയിലും എന്റെ മനസ്സ് അപ്പോള് മറ്റൊരു അവസ്ഥയിലായിരുന്നവെന്നും അതുകൊണ്ടാണ് എന്റെ ഉത്തരം അങ്ങിനെയായതെന്നും മോഹന്ലാല് ഫെയിസ്ബുക്കില് കുറിച്ചു.
തന്റെ അച്ഛന്റെയും അമ്മയുടെയും പേരിലുള്ള വിശ്വശാന്തി ട്രസ്റ്റ് പ്രളയ ദുരിതത്തില്‍ പെട്ടവര്‍ക്കായി വിദേശത്തു നിന്ന് സമാഹരിച്ച സാധനങ്ങള്‍ പത്തനംതിട്ടയിലേക്ക് കയറ്റ് അയക്കാനാണ് കൊച്ചിന്‍ പോര്‍ട്ടില്‍ എത്തിയത്. ക്ഷണിച്ചിട്ടാണ് മാധ്യമപ്രവര്‍ത്തകര്‍ വന്നത്. അവിടെ നടക്കുന്ന ആ കര്‍മ്മത്തെപ്പറ്റി ഒരു ചോദ്യം പോലും ചോദിക്കാതെ നിങ്ങള്‍ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു എന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞിട്ടുണ്ടാകാം. അതുകൊണ്ടാണ് അങ്ങനെ ഒരു ഉത്തരം എന്നില്‍ നിന്നും ഉണ്ടായതെന്നും മോഹന്‍ലാല്‍ പറയുന്നു.
ഒരു രാത്രി കഴിഞ്ഞിട്ടും അത് മനസ്സില്‍ നിന്നും മായാതെ ഇരിക്കുന്നതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ്. എന്റെ ഉത്തരം ആ ചോദ്യം ചോദിച്ച വ്യക്തിയെ വേദനിപ്പിച്ചുവെങ്കില്‍ അത് ഒരു മൂത്ത ചേട്ടന്‍ പറഞ്ഞതാണ് എന്ന് കരുതി ക്ഷമിക്കുക. വിട്ടു കളഞ്ഞേക്കുക. എന്റെ ഉത്തരം ഒരു വ്യക്തിയെയോ, സ്ഥാപനത്തെയോ, പത്രപ്രവര്‍ത്തനത്തെയോ ഉദ്ദേശിച്ചായിരുന്നില്ല. നമ്മള്‍ ഇനിയും കാണേണ്ടവരാണ്, നിങ്ങളുടെ ചോദ്യങ്ങള്‍ക്കു ഞാന്‍ മറുപടിപറയേണ്ടതുമാണ് എന്നും മോഹന്‍ലാല്‍ പോസ്റ്റില്‍ പറയുന്നു.
പോസ്റ്റ് കാണാം.
സുഹൃത്തേ ,എനിക്ക് നിങ്ങളുടെ മുഖം ഓർമ്മയില്ല. ശബ്ദം മാത്രമേ ഓർമ്മയിലുള്ളു. നിങ്ങളുടെ ചോദ്യത്തിന് ഞാൻ പറഞ്ഞ മറുപടിയും…
Posted by Mohanlal on Saturday, September 15, 2018