തമിഴ് താരം വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു

ഏപ്രില്‍ 20നാണ് ചെന്നൈയിലെ സ്വകാര്യാശുപത്രിയില്‍ വെച്ച് വിവേക് മരിച്ചത്.
 
തമിഴ് ഹാസ്യതാരം വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു

തമിഴ് ഹാസ്യതാരം വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് അന്വേഷണം പ്രഖ്യാപിച്ചത്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് താരത്തെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാക്‌സിന്‍ എടുത്തതു മൂലമാണ് വിവേക് മരിച്ചതെന്ന് പിന്നീട് പ്രചാരണങ്ങള്‍ ഉണ്ടാകുകയും ചെയ്തു. 

സംഭവത്തില്‍ വിഴുപുരം സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. വിഷയത്തില്‍ പൊതുജനങ്ങളുടെ ആശങ്ക ദൂരീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. വാക്‌സിനേഷനാണ് വിവേകിന്റെ മരണത്തിന് കാരണമെന്ന് നടന്‍ മന്‍സൂര്‍ അലിഖാന്‍ ഉള്‍പ്പെടെയുള്ളവരാണ് ആരോപിച്ചത്. ഈ പ്രചാരണത്തില്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. 

ഏപ്രില്‍ 20നാണ് ചെന്നൈയിലെ സ്വകാര്യാശുപത്രിയില്‍ വെച്ച് വിവേക് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.