പെരിയാറിനെതിരായ പ്രസ്താവന; മാപ്പ് പറയില്ലെന്ന് രജനീകാന്ത്, പ്രതിഷേധം

തമിഴ്നാട്ടില് നിലനിന്നിരുന്ന അന്ധവിശ്വാസങ്ങള്ക്കെതിരായ പ്രവര്ത്തനങ്ങളുടെ ഭാഗമായി പെരിയാര് ശ്രീരാമന്റെയും സീതയുടെയും നഗ്നചിത്രങ്ങളുമായി 1971ല് റാലി നടത്തിയെന്നായിരുന്നു രജനികാന്ത് പ്രസ്താവിച്ചത്.
 

ചെന്നൈ: പെരിയാര്‍ ഇ.വി രാമസ്വാമിയെ അപമാനിച്ചതായ ആരോപണത്തില്‍ പ്രതികരണവുമായി തമിഴ് നടന്‍ രജനീകാന്ത്. വിഷയത്തില്‍ മാപ്പ് പറയില്ലെന്നും പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് താന്‍ അത്തരമൊരു പ്രസ്താവന നടത്തിയതെന്നും താരം പറഞ്ഞു. കഴിഞ്ഞ ദിവസം മധുരയില്‍ നടന്ന പ്രതിഷേധത്തില്‍ താരത്തിന്റെ കോലം കത്തിച്ചിരുന്നു.

‘വിഷയത്തില്‍ ഞാന്‍ മാപ്പ് പറയില്ല. ഞാന്‍ പത്രങ്ങളില്‍ വായിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പ്രസ്താവന നടത്തിയത്. അവര്‍ കണ്ടതിനെക്കുറിച്ച് അവരും സംസാരിക്കുന്നു.’ രജനീകാന്ത് പ്രതികരിച്ചു.

തമിഴ്നാട്ടില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെരിയാര്‍ ശ്രീരാമന്റെയും സീതയുടെയും നഗ്നചിത്രങ്ങളുമായി 1971ല്‍ റാലി നടത്തിയെന്നായിരുന്നു രജനികാന്ത് പ്രസ്താവിച്ചത്. വിഷയത്തില്‍ ദ്രാവിഡര്‍ വിടുതലൈ കഴകം താരത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

തുഗ്ലക്ക് മാസികയുടെ അമ്പതാം വാര്‍ഷികാഘോഷ പരിപാടിയിലാണ് രജനീകാന്ത് പെരിയാറിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയതെന്നാണ് ഡിവികെ നല്‍കിയ പരാതിയില്‍ പറയുന്നത്.