കേരളീയം ചലച്ചിത്ര മേളയിൽ പ്രേക്ഷകരുടെ വൻ പ്രവാഹം; സിനിമകൾക്ക് മികച്ച പ്രതികരണങ്ങൾ 

 

കേരളീയത്തിന്റെ ഭാഗമായി സഘടിപ്പിച്ച ചലച്ചിത്രമേളയിൽ ആദ്യ ദിനത്തിൽ പ്രേക്ഷകരുടെ വൻ പങ്കാളിത്തം. കുട്ടികളുടെയും അതുപോലെതന്നെ മുതിർന്നവരുടെയും ഇഷ്ട സിനിമയായ മൈ ഡിയർ കുട്ടിച്ചാത്തൻ സൃഷ്ടിച്ച  ആൾത്തിരക്ക്  ഒഴിവാക്കാൻ കൈരളി തീയേറ്ററിന് മുന്നിൽ ഹൗസ് ഫുൾ ബോർഡുകൾ പ്രദർശിപ്പിക്കേണ്ടി വന്നു. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത "എലിപ്പത്തായം" സിനിമയ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. 

കേരള ചലച്ചിത്ര അക്കാദമി മലയാളത്തിലെ നാഴികക്കല്ലുകളായ സിനിമകളാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള, കലാഭവൻ എന്നീ തിയേറ്ററുകളിലായാണ് ചലച്ചിത്രമേള നടക്കുന്നത്. നവംബർ രണ്ടു മുതൽ ആറുദിവസം നീണ്ടുനിൽക്കുന്ന മേളയിൽ തൊണ്ണൂറോളം മലയാള സിനിമകൾ പ്രദർശിപ്പിക്കും. ക്ലാസിക് ചിത്രങ്ങൾ, ജനപ്രിയ ചിത്രങ്ങൾ, കുട്ടികളുടെ ചിത്രങ്ങൾ, സ്ത്രീപക്ഷ സിനിമകൾ എന്നീ വിഭാഗങ്ങളിലായാണ് പ്രദർശനം. ഫെസ്റ്റിവലിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും. ആദ്യം എത്തിച്ചേരുന്നവർക്ക് ഇരിപ്പിടം എന്ന അടിസ്ഥാനത്തിലായിരിക്കും തിയേറ്ററിലേക്ക് പ്രവേശനം അനുവദിക്കുക. ഒരു ദിവസം ഒരു തിയേറ്ററിൽ നാലു പ്രദർശനങ്ങൾ ഉണ്ടായിരിക്കും. രാവിലെ 9.30 മുതൽ പ്രദർശനം ആണ് പ്രദർശനം ആരംഭിക്കുക.