തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഎം

 

തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. കൊരമ്പയില്‍ താഴെ കുനിയില്‍ ഹരിദാസന്‍ (54) ആണ് കൊല്ലപ്പെട്ടത്. പുന്നോലില്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞ് രാത്രിയോടെ മടങ്ങിവരുമ്പോഴാണ് സംഭവം. വീടിന്റെ മുന്നില്‍വെച്ച് ഒരു സംഘം ആള്‍ക്കാള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. 

മൃതദേഹത്തില്‍ നിരവധി വെട്ടുകള്‍ ഏറ്റിട്ടുണ്ട്. ഒരു കാല്‍ വെട്ടിമാറ്റിയ നിലയിലാണ്. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്കിലെത്തിയ നാലു പേരാണ് കൊലപാതകം നടത്തിയതെന്ന് തിരിച്ചറിഞ്ഞു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ന്യൂമാഹിയിലും തലശ്ശേരിയിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 

തലശ്ശേരി മുനിസിപ്പാലിറ്റിയിലെ ബിജെപി കൗണ്‍സിലര്‍ ലിജേഷ് കഴിഞ്ഞയാഴ്ച നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് സിപിഎം ആരോപണം ഉന്നയിക്കുന്നത്. തങ്ങളുടെ മേല്‍ കൈവെച്ചവരെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് അറിയാമെന്ന് ലിജേഷ് പ്രസംഗിക്കുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.