ഐഎസ്ആര്‍ഒ ചാരക്കേസിലൂടെ വിവാദനായികയായ ഫൗസിയ ഹസന്‍ അന്തരിച്ചു

 


ഐഎസ്ആര്‍ഒ ചാരക്കേസില്‍ വിവാദ നായികയാകുകയും പിന്നീട് കുറ്റവിമുക്തയുമായ മാലിദ്വീപ് സ്വദേശിനി ഫൗസിയ ഹസന്‍ (80)  അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശ്രീലങ്കയിലായിരുന്നു അന്ത്യം. മാലിദ്വീപ് വിദേശകാര്യമന്ത്രിയാണ് ഫൗസിയ ഹസന്റെ മരണ വിവരം സ്ഥിരീകരിച്ചത്. ഏറെക്കാലമായി ഫൗസിയ ശ്രീലങ്കയിലാണ് താമസം. ക്യാന്‍സര്‍ ബാധിതയായിരുന്ന ഇവര്‍ ചികിത്സക്കായാണ് ശ്രീലങ്കയില്‍ താമസമാക്കിയത്. 

ഐഎസ്ആര്‍ഒയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ രണ്ടാം പ്രതിയായിരുന്നു ഫൗസിയ ഹസന്‍. ഒന്നാം പ്രതി മാലി സ്വദേശിനി മറിയം റഷീദ ആയിരുന്നു. 1994 നവംബര്‍ മുതല്‍ 1997 ഡിസംബര്‍ വരെ ഇരുവരും കേരളത്തില്‍ ജയില്‍വാസമനുഭവിച്ചിരുന്നു. 

1942 ജനുവരി 8നാണ് ഫൗസിയയുടെ ജനനം. മാലി ആമിനിയ്യ സ്‌കൂള്‍, കൊളംബോ പോളിടെക്നിക്ക് (ശ്രീലങ്ക) എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം.1957ല്‍ മാലദ്വീപ് വിദേശകാര്യ മന്ത്രാലയത്തില്‍ ക്ലര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 35 വര്‍ഷത്തിലേറെ മാലിദ്വീപിലെ ചലചിത്ര മേഖലയില്‍ സജീവമായിരുന്നു. 

1998 മുതല്‍ 2008 വരെ മാലദ്വീപിലെ നാഷനല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ സെന്‍സറിങ് ഓഫീസറായിരുന്നു. നൂറോളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.