ഉക്രൈന്‍ ആണവനിലയത്തിന് നേരെ റഷ്യന്‍ ആക്രമണം, തീപിടിത്തം; ആക്രമിക്കപ്പെട്ടത് യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം

 

ഉക്രൈനിലെ സ്പാര്‍ഷ്യ ആണവനിലയത്തിന് നേരെ ആക്രമണം അഴിച്ചുവിട്ട് റഷ്യ. യുദ്ധം ആരംഭിച്ച് ഒന്‍പത് ദിവസമാകുമ്പോളാണ് ആണവനിലയത്തില്‍ റഷ്യ ആക്രമണം നടത്തിയത്. ആണവനിലയത്തില്‍ തീ പടര്‍ന്നിട്ടുണ്ടെന്നും ഫയര്‍ എന്‍ജിനുകളെ തീയണയ്ക്കാന്‍ അനുവദിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് അണുവികിരണത്തോത് ഉയര്‍ന്നിട്ടുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമാണ് റഷ്യ ആക്രമിച്ചിരിക്കുന്നത്.

നേരത്തേ ചെര്‍ണോബില്‍ ആണവനിലയം റഷ്യ പിടിച്ചെടുത്തിരുന്നു. ചെര്‍ണോബിലിനേക്കാള്‍ പത്തിരട്ടി ഭീഷണിയാണ് സ്പാര്‍ഷ്യയെന്ന് ഉക്രൈന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ പ്രതികരിച്ചു. റഷ്യ എത്രയും പെട്ടെന്ന് ആക്രമണം അവസാനിപ്പിക്കണമെന്നും ഉക്രൈന്‍ ആവശ്യപ്പെട്ടു. ആണവനിലയത്തില്‍ നടന്ന ആക്രമണത്തെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുമായി സംസാരിച്ചതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.