'പോലീസുകാര്‍ക്കെതിരേ നടപടി വേണം'; ലാത്തിയടിയില്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി ഷാഫി പറമ്പില്‍

 

പേരാമ്പ്രയില്‍ പോലീസിന്റെ ലാത്തിയടിയില്‍ പരിക്കേറ്റ വടകര എംപി ഷാഫി പറമ്പില്‍ ലോക്‌സഭാ സ്പീക്കര്‍ക്കും പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിക്കും പരാതി നല്‍കി. സംഭവത്തില്‍ പോലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് എംപി പരാതി നല്‍കിയത്.

പേരാമ്പ്ര ഡിവൈഎസ്പി എന്‍. സുനില്‍കുമാര്‍, വടകര ഡിവൈഎസ്പി ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പോലീസുകാര്‍ മര്‍ദിച്ചതെന്നും റൂറല്‍ എസ്പി ഇക്കാര്യം സമ്മതിച്ച സാഹചര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. റൂറല്‍ എസ്പി കെ.ഇ. ബൈജുവിനെതിരേയും പരാതിയില്‍ പരാമര്‍ശമുണ്ട്.

പരാതിയില്‍ കോഴിക്കോട് റൂറല്‍ എസ്പി കെ.ഇ. ബൈജുവിന്റെ പേരെടുത്ത് പറയുകയും അദ്ദേഹത്തിനെതിരായ പരാമര്‍ശമുണ്ട്. ഇതിനുപുറമേ പേരാമ്പ്ര ഡിവൈഎസ്പി എന്‍. സുനില്‍കുമാര്‍, വടകര ഡിവൈഎസ്പി ഹരിപ്രസാദ് എന്നിവരുടെ പേരുകളും പരാമര്‍ശിക്കുന്നു.

പേരാമ്പ്രയിലെ സംഭവത്തിനുശേഷം റൂറല്‍ എസ്പി തന്നെ ഫോണില്‍വിളിച്ച് ദൗര്‍ഭാഗ്യകരമായ സംഭവമാണുണ്ടായതെന്ന് പറഞ്ഞു. എന്നാല്‍, അതേ റൂറല്‍ എസ്പി പിന്നീട് ഇക്കാര്യം പരസ്യമായി നിഷേധിച്ചു. പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയിട്ടില്ലെന്ന് ആദ്യം പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വളച്ചൊടിച്ച് പ്രസ്താവന നടത്തിയതായും പരാതിയില്‍ പറയുന്നു.

പേരാമ്പ്രയില്‍ ഒരു പ്രതിഷേധപരിപാടി സംഘടിപ്പിച്ചിരുന്നു. അതിലേക്കാണ് താന്‍ പോയത്. അവിടെ ക്രമസമാധാന പ്രശ്‌നമുണ്ടായിരുന്നില്ല. എന്നാല്‍, പോലീസ് ഇടപെട്ട് വഷളാക്കി. പേരാമ്പ്ര ഡിവൈഎസ്പി എന്‍ സുനില്‍കുമാര്‍, വടകര ഡിവൈഎസ്പി ഹരിപ്രസാദ് എന്നിവര്‍ സംഭവസമയത്ത് അവിടെയുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും എംപി പരാതിയില്‍ ആവശ്യപ്പെട്ടു.

പേരാമ്പ്രയിലെ സംഭവത്തില്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ഡിജിപിക്കും പരാതി നല്‍കിയിരുന്നു. പോലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് ഡിജിപിക്ക് പരാതി നല്‍കിയത്. നടപടിയില്ലെങ്കില്‍ റൂറല്‍ എസ്പിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു. അതേസമയം, ലാത്തിയടിയില്‍ പരിക്കേറ്റ് മൂക്കിന്റെ എല്ലുകള്‍ പൊട്ടിയ ഷാഫി പറമ്പില്‍ തിങ്കളാഴ്ച വൈകീട്ടോടെ ആശുപത്രി വിട്ടേക്കുമെന്നാണ് സൂചന.