അയ്യപ്പസംഗമം നടത്താൻ പാടില്ലായിരുന്നു’; സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി

തിരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് പ്രധാന കാരണമായി
 

ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത് വലിയ അബദ്ധമായിരുന്നു എന്ന് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം. ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ പ്രതിരോധിക്കാനും സർക്കാർ വിശ്വാസികൾക്കൊപ്പമാണെന്ന് കാണിക്കാനുമാണ് ഈ പരിപാടി സംഘടിപ്പിച്ചത്. എന്നാൽ, തിരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് ഈ സംഗമം പ്രധാന കാരണമായി മാറിയെന്നാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ.

ശബരിമല സ്വർണ്ണക്കൊള്ള വിവാദങ്ങളെ മറികടക്കാൻ സർക്കാർ മുൻകൈയെടുത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം വലിയ തിരിച്ചടിയായെന്നാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നത്. വിശ്വാസികളെ കൂടെനിർത്താൻ ശ്രമിച്ച ഈ പരിപാടി യഥാർഥത്തിൽ പാർട്ടിക്ക് ദോഷകരമായി മാറിയെന്നും തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമായെന്നും യോഗത്തിൽ വിമർശനം ഉയർന്നു.

ആരോപണവിധേയനായ എ. പത്മകുമാറിനെതിരേ പാർട്ടി കൃത്യമായ നടപടി സ്വീകരിക്കാത്തത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകിയതായി പാർട്ടി അംഗങ്ങൾ ചൂണ്ടിക്കാട്ടി. കുറ്റപത്രം വരട്ടെ എന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് പാർട്ടി അണികൾക്കോ ജനങ്ങൾക്കോ ബോധ്യപ്പെട്ടില്ലെന്ന് ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.