ആരോഗ്യ പ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ്; 15 വയസിന് മുകളിൽ ഉള്ള കുട്ടികൾക്കും വാക്‌സിൻ

 

15 വയസിന് മുകളിലുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ നൽകും.  
ജനുവരി മൂന്ന് മുതൽ  വാക്സീന്‍  നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.  ആരോഗ്യ പ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ്  നല്‍കുമെന്നും ആദേഹം അറിയിച്ചു.  ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന 60 വയസിന് മുകളിലുള്ളവര്‍ക്ക്  ഡോക്റ്റർമാരുടെ നിർദേശത്തോടെ ബൂസ്റ്റർ ഡോസ് നൽകും.

ഭാരത് ബയോട്ടെക്കിന്‍റെ കോവാക്സിന് കുട്ടികളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഒമിക്രോണ്‍ വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും മോദി പറഞ്ഞു. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുകയാണ്. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. ജാഗ്രതയാണ് വേണ്ടതെന്നും മോദി പറഞ്ഞു. കൊറോണയെ നേരിട്ടതിന്‍റെ അനുഭവം നമുക്കുണ്ട്. ഒമിക്രോണ്‍ വ്യാപനത്തെ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ ആരംഭിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികളിൽ വാക്സിൻ കുത്തിവെക്കാനാണ് ഡിസിജിഐയുടെ അനുമതി ലഭിച്ചത്. ഒക്ടോബറിൽ ഡിസിജിഐ വിദഗ്ധ സമിതി കോവാക്സിന് അനുമതി നൽകാനായി ശുപാർശ നൽകിയിരുന്നു.  കുട്ടികളിലെ വാക്സിനേഷന് അനുമതി ലഭിക്കുന്ന രണ്ടാമത്തെ വാക്സിൻ ആണ് കോവാക്സിൻ. നേരത്തേ സൈഡസ് കാഡിലയുടെ ഡിഎൻഎ ബേസ്ഡ് വാക്സിനും അനുമതി ലഭിച്ചിരുന്നു.