റിയാസിന്റെ പേരുപറയാൻ നിർബന്ധിച്ചു; വാരിസ്‌

റിയാസിൽ നിന്നോ ബന്ധുക്കളിൽ നിന്നോ പണം കൈപ്പറ്റി ദുബായിലേക്ക് അയച്ചിട്ടില്ല
 

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) നൽകിയ മൊഴി പിൻവലിച്ച് മുൻമന്ത്രിയും എം.എൽ.എ.യുമായ പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്ത് വാരിസ്. ഇ.ഡി. ഭീഷണിപ്പെടുത്തി മൊഴിയെടുത്തെന്നാണ് സത്യവാങ്മൂലത്തിൽ ആരോപിക്കുന്നത്. ഇ.ഡി. റെയ്ഡിന് തൊട്ടുപിറ്റേദിവസമാണ് മൊഴി പിൻവലിച്ചുകൊണ്ടുള്ള സത്യവാങ്മൂലം നൽകിയത്. സത്യവാങ്മൂലത്തിന്റെ പകർപ്പ് പുറത്തുവന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 18-ന് ഇ.ഡി. ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയ മൊഴി സ്വമേധയാ നൽകിയതല്ലെന്നും അത് ഭീഷണിപ്പെടുത്തി ചെയ്യിപ്പിച്ചതാണെന്നുമാണ് വാരിസ് നൽകിയ മൊഴി പിൻവലിക്കൽ സത്യവാങ്മൂലത്തിലുള്ളത്. പി.എ. മുഹമ്മദ് റിയാസ് വൻതുക നൽകിയെന്നും അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഹവാല മാർഗത്തിലൂടെ ദുബായിലെ ഫൈജാസിന് പണമയച്ചുനൽകിയെന്നും പറയണമെന്ന് ഇ.ഡി. ഉദ്യോഗസ്ഥർ നിർബന്ധിച്ചതായാണ് ആരോപണം. ഈ വിവരങ്ങളെഴുതിയ മൊഴിയിലാണ് നിർബന്ധിച്ച് ഒപ്പുവെപ്പിച്ചതെന്നും വാരിസ് സത്യവാങ്മൂലത്തിൽ പറയുന്നു. റിയാസിൽ നിന്നോ അദ്ദേഹത്തിന്റെ ബന്ധുക്കളിൽനിന്നോ പണം കൈപ്പറ്റി ദുബായിലേക്ക് അയച്ചിട്ടില്ല. ആരുടേയും നിർദേശപ്രകാരം ആർക്കും പണമയച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്.