ഗോവയില്‍ വാഹനാപകടം; ആറാട്ടുപുഴ സ്വദേശികളായ മൂന്ന് യുവാക്കള്‍ മരിച്ചു, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

 

ഗോവയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ മൂന്ന് യുവാക്കള്‍ മരിച്ചു. ആറാട്ടുപുഴ സ്വദേശികളായ നിധിന്‍ദാസ്(24), കണ്ണന്‍(24), വിഷ്ണു(27) എന്നിവരാണ് മരിച്ചത്. കണ്ണനും വിഷ്ണുവും സഹോദരങ്ങളാണ്. നിധിന്‍ ഇവരുടെ സുഹൃത്താണ്. വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് അപകടമുണ്ടായത്. നേവി ഉദ്യോഗസ്ഥനാണ് വിഷ്ണു. നിധിന്‍ദാസ് ഗോവ വിമാനത്താവളത്തില്‍ ജീവനക്കാരനാണ്.

വിഷ്ണുവിനൊപ്പം കാര്‍ വാടകയ്‌ക്കെടുത്ത് യാത്ര ചെയ്യുന്നതിനിടെ നിയന്ത്രണംവിട്ട് കാര്‍ സംരക്ഷണ ഭിത്തിയില്‍ ഇടിക്കുകയായിരുന്നു മൂന്നു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. അഖിലായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഖിലിനെയും വിനോദിനെയും ഗുരുതര പരിക്കുകളോടെ ഗോവ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.