ആരോഗ്യമന്ത്രിയും സംഘവും ആശുപത്രികളിലേക്ക്; ജങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങൾ വിലയിരുത്തും, നടപടി സ്വീകരിക്കും 

 


 ആരോഗ്യമന്ത്രിയും സംഘവും സംസ്ഥാനത്തെ ആശുപത്രികളിലേക്ക്. ജനങ്ങൾക്ക് ലഭ്യമാകുന്ന വിവിധ സേവനങ്ങൾ വിലയിരുത്തുകയും ആവശ്യമായ നടപടി സ്വീകരിക്കുകയുമാണ് ലക്ഷ്യം. എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്ന പരിപാടിക്ക് ഇന്ന് തുടക്കമായി. ഇന്ന് എറണാകുളം കോതമംഗലം താലൂക്ക് ആശുപത്രിയില്‍ നിന്ന് തുടക്കം കുറിച്ച സന്ദര്‍ശനം ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

തനിക്കൊപ്പം ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും ഉണ്ടാകും. എല്ലാ ദിവസവും വൈകുന്നേരം എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന അവലോകന യോഗം ജില്ലയില്‍ നടക്കും. ആര്‍ദ്രം മാനദണ്ഡങ്ങള്‍ പ്രകാരം സ്‌പെഷ്യലിറ്റി സേവനങ്ങള്‍ താലൂക്ക് ആശുപത്രി തലംമുതലാണ് തുടങ്ങുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

നിലവില്‍ നല്‍കപ്പെടുന്ന സേവനങ്ങളും ജനങ്ങള്‍ക്ക് അത് അനുഭവവേദ്യമാകുന്നതും വിലയിരുത്തുക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുക, മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുക, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഉറപ്പാക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നിര്‍വഹിക്കപ്പെടും. ജനകീയ പങ്കാളിത്തത്തോടെ ആര്‍ദ്രം മിഷന്‍ ലക്ഷ്യങ്ങള്‍ പൂര്‍ണമായി യാഥാര്‍ത്ഥ്യമാക്കാനാണ് പരിശ്രമിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് കുറിപ്പിലൂടെ വ്യക്തമാക്കി.