കേടായ ഐഫോണ്‍ മാറ്റി നല്‍കിയില്ല; പുതിയ ഫോണും കോടതിച്ചെലവും നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍

തകരാറിലായ ഐഫോണ് മാറ്റി നല്കാന് തയ്യാറാകാതിരുന്ന ആപ്പിള് കമ്പനി ഉപഭോക്താവിന് പുതിയ ഫോണും കോടതിച്ചെലവും നല്കാന് ഉത്തരവ്.
 

കൊച്ചി: തകരാറിലായ ഐഫോണ്‍ മാറ്റി നല്‍കാന്‍ തയ്യാറാകാതിരുന്ന ആപ്പിള്‍ കമ്പനി ഉപഭോക്താവിന് പുതിയ ഫോണും കോടതിച്ചെലവും നല്‍കാന്‍ ഉത്തരവ്. എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് ഉത്തരവിട്ടത്. പുതിയ ഫോണ്‍ നല്‍കിയില്ലെങ്കില്‍ വിലയായ 70,000 രൂപ നല്‍കണമെന്നും വിധിയില്‍ പറയുന്നു. എറണാകുളം തെങ്ങോട് സ്വദേശി ദിനേശ് കുമാര്‍ പി.ബി എന്നയാള്‍ നല്‍കിയ പരാതിയിലാണ് വിധി.

പുതുതായി വാങ്ങിയ ഐഫോണ്‍ ആറു മാസത്തിനുള്ളില്‍ തകരാറിലായിട്ടും അത് മാറ്റി നല്‍കാത്തത് ആപ്പിള്‍ ഇന്ത്യയുടെ സേവനത്തിലെ ന്യൂനതയാണെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡണ്ട് ഡി.ബി ബിനു, മെമ്പര്‍മാരായ വി രാമചന്ദ്രന്‍, ശ്രീവിദ്യ ടി.എന്‍ എന്നിവരുടെ ഉത്തരവില്‍ പറയുന്നു. ആറുമാസത്തിനിടെ ഫോണിന്റെ ഡിസ്‌പ്ലേ തകരാറിലാവുകയും പലപ്പോഴും പ്രവര്‍ത്തനരഹിതമാവുകയും ചെയ്തു. തകരാറ് കണ്ടത് വാറന്റി കാലയളവിലായതിനാല്‍ ഫോണ്‍ മാറ്റി നല്‍കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

അതേസമയം ഫോണ്‍ അശ്രദ്ധമായി ഉപയോഗിച്ചതാണ് തകരാറിലാകാന്‍ കാരണമെന്നായിരുന്നു ആപ്പിള്‍ ഇന്ത്യ കമ്മീഷനില്‍ ബോധിപ്പിച്ചത്. ഈ വാദം തള്ളിക്കൊണ്ടാണ് വിധി. പുതിയ ഫോണ്‍ അല്ലെങ്കില്‍ അതിന്റെ വിലയും 5000 രൂപ കോടതിച്ചെലവും ഉപഭോക്താവിന് 30 ദിവസത്തിനുള്ളില്‍ നല്‍കണമെന്ന് കമ്മീഷന്‍ വിധിച്ചു.