സമൂഹത്തെ വര്‍ഗീയമായി ചേരിതിരിക്കാന്‍ പാടില്ല; പാലാ ബിഷപ്പിനെ തള്ളി സിപിഎം

 
വിവാദ പ്രസ്താവനയില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ തള്ളി സിപിഎം

തിരുവനന്തപുരം: വിവാദ പ്രസ്താവനയില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ തള്ളി സിപിഎം. വര്‍ഗ്ഗീയതയ്ക്ക് ആക്കംകൂട്ടുന്ന നിലപാട് ആരില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലെന്നതാണ് സിപിഎം നിലപാടെന്ന് പാര്‍ട്ടി ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു. സമൂഹത്തെ വര്‍ഗീയമായി ചേരിതിരിക്കാന്‍ പാടില്ലെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. 

ബിഷപ്പിന്റെ നിലപാടിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. നാര്‍ക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായി കേള്‍ക്കുകയാണെന്നും ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ മതപരമായ ചേരിതിരിവുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ബിഷപ്പ് ഇത്തരമൊരു പ്രസ്താവന നടത്തിയത് ഏത് സാഹചര്യത്തിലാണെന്നും ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി.ടി.തോമസ് എന്നിവര്‍ ബിഷപ്പിനെതിരെ നിലപാട് പ്രഖ്യാപിച്ചിരുന്നു. ബിഷപ്പിന്റെ പ്രസ്താവന അതിരു കടന്നതായിപ്പോയെന്നാണ് സതീശന്‍ പറഞ്ഞത്.