വെള്ളക്കരം വർദ്ധിപ്പിച്ചു; സിഗരറ്റ്, മദ്യം നികുതി കൂട്ടി

സംസ്ഥാനത്ത് വെള്ളക്കരം വർദ്ധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം. 10,000 ലിറ്ററിന് മുകളിൽ വെള്ളം ഉപയോഗിക്കുന്നവർക്കാണ് പുതിയ നിരക്ക് ബാധകമാകുന്നത്. ഒരു കിലോ ലിറ്ററിന് നിലവിൽ നാല് രൂപ എന്നുള്ളതിന് ആറു രൂപയാക്കി ഉയർത്താനാണ് തീരുമാനം.
 

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം വർദ്ധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം. 10,000 ലിറ്ററിന് മുകളിൽ വെള്ളം ഉപയോഗിക്കുന്നവർക്കാണ് പുതിയ നിരക്ക് ബാധകമാകുന്നത്. ഒരു കിലോ ലിറ്ററിന് നിലവിൽ നാല് രൂപ എന്നുള്ളതിന് ആറു രൂപയാക്കി ഉയർത്താനാണ് തീരുമാനം.

ജനങ്ങളുടെ മേൽ അധികഭാരം ചുമത്താതെ വരുമാനം വർധിപ്പിക്കണമെന്ന അഭിപ്രായത്തെ തുടർന്നാണ് പതിനായിരം കിലോ ലിറ്ററിനു മുകളിൽ ജലം ഉപയോഗിക്കുന്നവരുടെ കരം വർധിപ്പിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ഒരു വർഷമായി ജല അഥോറിട്ടിയുടെ ആവശ്യമാണ് കുടിവെള്ളക്കരം എട്ടു രൂപയാക്കി വർദ്ധിപ്പിക്കണം എന്നത്. 2008-ലാണ് കുടിവെള്ളക്കരം അവസാനമായി വർധിപ്പിച്ചത്. ഭൂമി രജിസ്‌ട്രേഷൻ നികുതിയും വർദ്ധിപ്പിക്കാനും തീരുമാനമായി.

ഇത് കൂടാതെ, സിഗരറ്റ്, മദ്യം, ബിയർ എന്നിവയുടെ നികുതി ഉയർത്താനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇതുവഴി ആയിരം കോടിയുടെ അധിക വരുമാനം കണ്ടെത്താൻ കഴിയുമെന്നാണ് സർക്കാർ കണക്ക് കൂട്ടുന്നത്.