ബി.ജെ.പിയെ മറികടന്നതിന് പിന്നാലെ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ എക്സ് അക്കൗണ്ട് പൂട്ടി
സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായ രാഷ്ട്രീയ പരിഹാസ കൂട്ടായ്മ ‘കോക്രോച്ച് ജനതാ പാർട്ടി’ (സി.ജെ.പി) യുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു. എക്സ് അക്കൗണ്ട് തുറക്കുമ്പോൾ കാണിക്കുന്ന പോപ് അപ് മെസേജ് പങ്കുവെച്ച് സി.ജെ.പിയുടെ സ്ഥാപകനായ അഭിജീത് ദീപ്കെയാണ് അക്കൗണ്ട് പൂട്ടിയ വിവരം പങ്കുവെച്ചത്. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ആരംഭിച്ച് വെറും നാലുദിവസങ്ങൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരുന്നു സി.ജെ.പി. ഇതിനുപിന്നാലെയാണ് എക്സ് അക്കൗണ്ടിനെതിരായ നടപടി. എന്നാൽ, മാസ് റിപ്പോർട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണോ അതോ സർക്കാർ നിർദേശ പ്രകാരമാണോ എക്സ് അക്കൗണ്ട് പൂട്ടിയതെന്ന കാര്യം വ്യക്തമല്ല. ‘CJP_2029’ എന്ന പേരുള്ള അക്കൗണ്ട് തുറക്കുമ്പോൾ ‘അക്കൗണ്ട് വിത്ത്ഹോൾഡ്’ എന്നാണ് കാണിക്കുന്നത്. പിന്നാലെ സി.ജെ.പി പുതിയ എക്സ് അക്കൗണ്ട് തുടങ്ങി.
കോടതി വാദത്തിനിടയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ചില വിവാദ പരാമർശങ്ങളോടുള്ള യുവാക്കളുടെ പ്രതികരണമെന്നോണമാണ് മേയ് 16ന് എക്സ് പ്ലാറ്റ്‌ഫോമിൽ ഈ കാമ്പയിൻ ആരംഭിക്കുന്നത്. തൊഴിലില്ലാത്ത യുവാക്കൾ ആർ.ടി.ഐ പ്രവർത്തകരായി മാറി എല്ലാവരെയും ആക്രമിക്കുകയാണെന്നും അവർ ‘പാറ്റകളെപ്പോലെ’ ആണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. തന്റെ പ്രസ്താവന വ്യാജ ബിരുദമുള്ളവരെ ഉദ്ദേശിച്ചായിരുന്നു എന്ന് പിന്നീട് അദ്ദേഹം വിശദീകരിച്ചെങ്കിലും, അതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഇതൊരു വൻ പ്രസ്ഥാനമായി മാറിക്കഴിഞ്ഞിരുന്നു.
‘യുവാക്കളുടെ, യുവാക്കൾക്ക് വേണ്ടിയുള്ള, യുവാക്കളാൽ നയിക്കപ്പെടുന്ന മുന്നണി’ എന്നാണ് ഈ പേജിന്റെ ബയോയിൽ വിശേഷിപ്പിച്ചിരിക്കുന്നത്. തൊഴിലില്ലായ്മ, ചോദ്യപേപ്പർ ചോർച്ച തുടങ്ങിയ വിഷയങ്ങളിൽ യുവതലമുറക്കുള്ള നിരാശയും രാഷ്ട്രീയക്കാരോടുള്ള ചോദ്യങ്ങളും പരിഹാസ രൂപേണ അവതരിപ്പിക്കുകയാണ് ഈ പ്ലാറ്റ്‌ഫോം ചെയ്യുന്നത്.
അതേസമയം, സി.ജെ.പിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് 90 ലക്ഷത്തിലധികം ഫോളോവേഴ്സിനെ സ്വന്തമാക്കി രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികളെപ്പോലും അമ്പരപ്പിച്ചു. 2014 മുതൽ രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ ഒഫീഷ്യൽ പേജിനെപ്പോലും ഫോളോവേഴ്സിന്റെ എണ്ണത്തിൽ സി.ജെ.പി മറികടന്നു. മേയ് 21-ലെ കണക്കുകൾ പ്രകാരം ബി.ജെ.പിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിന് (@bjp4india) 87 ലക്ഷം ഫോളോവേഴ്സാണുള്ളത്. അതേസമയം കോൺഗ്രസിന് 1.32 കോടിയും ആം ആദ്മി പാർട്ടിക്ക് 19 ലക്ഷവും ഫോളോവേഴ്സുണ്ട്. വെറും 54 പോസ്റ്റുകളിൽ നിന്നാണ് കോക്രോച്ച് ജനതാ പാർട്ടി 90 ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടത്.