പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് വിലകൂടും, കുപ്പികൾ തിരിച്ചെടുക്കൽ ആരംഭിച്ചു

പൊതിയാൻ ഇനി കടലാസുമില്ല
 

കണ്ണൂരും തിരുവനന്തപുരത്തും ഇന്നു മുതല്‍ ബവ്‌കോ മദ്യത്തിനു 'വില കൂടും'. പ്ലാസ്റ്റിക് കുപ്പിയിലുളള മദ്യം എത്ര ചെറിയ അളവില്‍ വാങ്ങിയാല്‍ പോലും 20 രൂപ അധികം നല്‍കേണ്ടിവരും. കുടിച്ചിട്ടു കുപ്പി തിരിച്ചെത്തിച്ചാല്‍ മാത്രം 20 രൂപ തിരികെ കിട്ടും. മദ്യത്തിന്റെ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ തിരികെയെടുക്കുന്ന ബവ്‌റിജസ് കോര്‍പറേഷന്റെ പരീക്ഷണത്തിന് ഇന്നു മുതല്‍ കണ്ണൂരും തിരുവനന്തപുരത്തുമാണ് തുടക്കമായിരിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ 20 ഔട്ട്‌ലെറ്റുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളില്‍ പദ്ധതി നടപ്പാക്കുന്നില്ല. തിരുവനന്തപുരത്ത് ബവ്‌കോയുടെ മുക്കോല, പവര്‍ ഹൗസ് റോഡ്, ഗൗരീശപട്ടം, നെട്ടയം മുക്കോല, അമ്പലമുക്ക്, മുട്ടത്തറ, പ്ലാമൂട്, ഉള്ളൂര്‍, കരിക്കകം, ചെങ്കോട്ടുകോണം ഔട്ട്‌ലെറ്റുകളിലും കണ്ണൂരിലെ ചിറക്കുനി, കൂത്തുപറമ്പ്, പാണപ്പുഴ, പാറക്കണ്ടി, കേളകം, കിഴുത്തള്ളി, താണ, ചക്കരക്കല്‍, പയ്യന്നൂര്‍, പാടിക്കുന്ന് എന്നീ ഔട്ട്‌ലെറ്റുകളിലുമാണ് 20 രൂപ അധികം നല്‍കേണ്ടിവരുന്നത്.


ഈ ഔട്ട്‌ലെറ്റുകളില്‍നിന്നു പ്ലാസ്റ്റിക് കുപ്പിയിലെ മദ്യം വാങ്ങുമ്പോള്‍ ഉപഭോക്താവില്‍നിന്ന് 20 രൂപ അധികം വാങ്ങും. കാലിക്കുപ്പി ഇതേ ഔട്ട്‌ലെറ്റില്‍ തന്നെ തിരിച്ചേല്‍പിച്ചാല്‍ 20 രൂപ പണമായി തിരികെ നല്‍കും. ഇത്രയും ഔട്ട്‌ലെറ്റുകളിലായി മാസം ശരാശരി 30 ലക്ഷം കുപ്പി മദ്യം വില്‍ക്കുന്നതില്‍ 27 ലക്ഷവും പ്ലാസ്റ്റിക് കുപ്പികളിലാണ്. ഫലത്തില്‍, പ്ലാസ്റ്റിക് കുപ്പിയില്‍ വില്‍ക്കുന്ന മദ്യത്തിന്റെ വിലയില്‍ 20 രൂപ ഒറ്റയടിക്കു വര്‍ധിക്കും.

കുപ്പി തിരികെ കൊടുക്കാന്‍ മെനക്കെടുന്നവര്‍ക്കു മാത്രം അധികതുക തിരികെ ലഭിക്കും. പ്ലാസ്റ്റിക് കുപ്പികളില്‍ സിഡിറ്റ് രൂപകല്‍പന ചെയ്ത പ്രത്യേക ലേബല്‍ പതിക്കും. ഔട്ട്‌ലെറ്റിന്റെ പേരും സ്റ്റിക്കറിലുണ്ടാകും. പ്രത്യേക രസീതും ഉപഭോക്താവിനു നല്‍കും. കുപ്പി തിരിച്ചെത്തിക്കുമ്പോള്‍ രസീത് ഹാജരാക്കണമെന്നില്ല. എന്നാല്‍ കുപ്പിക്കു പുറത്തെ സ്റ്റിക്കര്‍ അതേപടിയുണ്ടാകണം. ഈ സ്റ്റിക്കര്‍ പരിശോധിച്ചശേഷം 20 രൂപ മടക്കി നല്‍കണം. തിരഞ്ഞെടുക്കപ്പെട്ട ഓരോ ഔട്ട്‌ലെറ്റിനും ഇതിനായി വെയര്‍ഹൗസ് മാനേജര്‍മാര്‍ 10000 രൂപ വീതം നല്‍കും. ഈ തുകയില്‍നിന്നു മാത്രമേ 20 രൂപ മടക്കി നല്‍കാന്‍ പാടുള്ളൂ.

കുപ്പിയില്‍ പതിപ്പിക്കുന്ന ലേബലുകളുടെ എണ്ണം, തിരിച്ചെടുക്കുന്ന കുപ്പികളുടെ എണ്ണം എന്നിവ പ്രത്യേക റജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കണം. ഒരു കുപ്പിയായോ, ഒന്നിലധികം കുപ്പിയായോ തിരിച്ചേല്‍പിക്കാം. കുപ്പി തിരിച്ചെടുക്കാനും റീഫണ്ട് നല്‍കാനുമായി ഔട്ട്‌ലെറ്റുകളില്‍ ഒരു കൗണ്ടര്‍ പ്രവര്‍ത്തിക്കും. ഇവിടെ കുടുംബശ്രീ അംഗത്തെ ദിവസം 710 രൂപ വേതനത്തില്‍ ജോലിക്കു നിയോഗിക്കും. 8 മണിക്കൂറില്‍ അധികം ജോലി ചെയ്യുന്നതിന് അധിക അലവന്‍സായി 420 രൂപ കൂടി നല്‍കും. തിരിച്ചെടുക്കുന്ന കുപ്പി പെര്‍മനന്റ് മാര്‍ക്ക് ഉപയോഗിച്ച് 'കാന്‍സല്‍' ചെയ്തശേഷം ചാക്കുകളിലാക്കി സീല്‍ ചെയ്യണം. ഇവ ക്ലീന്‍ കേരള കമ്പനി ഏറ്റെടുക്കും. ബവ്‌കോയ്ക്കു പണം നല്‍കും. 

പ്ലാസ്റ്റിക് കുപ്പി തിരിച്ചെടുക്കുന്നതിനുള്ള സൗകര്യമൊരുക്കാന്‍ ഓരോ ഔട്ട്‌ലെറ്റിലും കുറഞ്ഞത് 80,000 രൂപ വീതം ചെലവുണ്ടെന്നു ബവ്‌കോ സിഎംഡി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു. പരീക്ഷണ ഘട്ടത്തിലുയരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചശേഷം ജനുവരി ഒന്നു മുതല്‍ ബവ്‌കോയുടെ 283 ഔട്ട്‌ലെറ്റിലേക്കും പദ്ധതി വ്യാപിപ്പിക്കും. 800 രൂപയ്ക്കു മുകളില്‍ വിലയുള്ള മദ്യം പൂര്‍ണമായി ചില്ലു കുപ്പിയിലാക്കി വില്‍ക്കണമെന്ന നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ 11നു മദ്യവിതരണ കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും സിഎംഡി പറഞ്ഞു. ഒക്ടോബര്‍ ഒന്നു മുതല്‍ ബവ്‌കോ ഔട്ട്‌ലെറ്റുകളില്‍ മദ്യക്കുപ്പി പൊതിയാന്‍ കടലാസ് നല്‍കില്ല. പകരം ആവശ്യക്കാര്‍ക്ക് 15 രൂപയുടെയും 20 രൂപയുടെയും സഞ്ചി ഇവിടെനിന്നു പണം കൊടുത്തു വാങ്ങാം. സഞ്ചിയുമായി വരുന്നതിനു തടസ്സമില്ല.