20 എംഎൽഎമാരെ അയോഗ്യരാക്കി; കെജ്രിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷൻ വക കനത്ത തിരിച്ചടി

ഇരട്ടപ്പദവി വിഷയത്തിൽ ഡൽഹി നിയമസഭയിലെ 20 ആംആദ്മി എംഎൽഎമാരെ അയോഗ്യരാക്കി. രാവിലെ ചേർന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗമാണ് ഇവരെ അയോഗ്യരാക്കിയത്. എംഎൽഎമാരെ അയോഗ്യരാക്കുന്നതിനുള്ള ശുപാർശ കമ്മീഷൻ രാഷ്ട്രപതിക്ക് അയച്ചു. ആംആദ്മി സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ 21 എംഎൽഎമാരെ പാർലമെന്ററി സെക്രട്ടറിമാരായി കെജ്രിവാൾ നിയമിച്ചിരുന്നു.
 

ന്യൂഡല്‍ഹി: ഇരട്ടപ്പദവി വിഷയത്തിൽ ഡൽഹി നിയമസഭയിലെ 20 ആംആദ്മി എംഎൽഎമാരെ അയോഗ്യരാക്കി. രാവിലെ ചേർന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗമാണ് ഇവരെ അയോഗ്യരാക്കിയത്. എംഎൽഎമാരെ അയോഗ്യരാക്കുന്നതിനുള്ള ശുപാർശ കമ്മീഷൻ‌ രാഷ്ട്രപതിക്ക് അയച്ചു. ആംആദ്മി സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ 21 എംഎൽഎമാരെ പാർലമെന്ററി സെക്രട്ടറിമാരായി കെജ്രിവാൾ നിയമിച്ചിരുന്നു.

പാർലമെന്ററി സെക്രട്ടറിമാർ പ്രതിഫലം പറ്റുന്ന പദവിയിലുള്ളവരായതിനാൽ ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് 2015ൽ പ്രതിപക്ഷമാണ് പരാതി നൽകിയത്. ഇതിനെതിരെ ഡൽഹി സർക്കാർ കോടതിയെ സമീപിച്ചു. പിന്നീട് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഡൽഹി ഹൈക്കോടതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ ചുമതലപ്പെടുത്തിയത്.

കമ്മീഷന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു. 70 അംഗ നിയമസഭയില്‍ 66 പേരുടെ ഭൂരിപക്ഷമുള്ളതിനാൽ എംഎൽഎമാരുടെ അയോഗ്യത സർക്കാരിന് ഭീഷണിയാകില്ല. 21 പേർക്കെതിരെയായിരുന്നു പരാതി നൽകിയിരുന്നതെങ്കിലും പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി രാജിവെച്ചതോടെ ‌‌ജര്‍ണൈല്‍ സിങ് കേസിൽ നിന്ന് ഒഴിവായിരുന്നു.