കര്‍ണാടക സര്‍ക്കാരിനെ താഴെയിറക്കാനുള്ള നീക്കം തല്‍ക്കാലം നിര്‍ത്തിവെക്കുകയാണെന്ന് യെദ്യൂരപ്പ

കോണ്ഗ്രസ്-ജെഡിഎസ് സഖ്യസര്ക്കാരിനെ താഴെയിറക്കാനുള്ള നീക്കങ്ങള് തല്ക്കാലത്തേക്ക് നിര്ത്തിവെക്കുകയാണെന്ന് ബിജെപി നേതാവ് ബി.എസ്.യെദ്യൂരപ്പ.
 

ബംഗളുരു: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കാനുള്ള നീക്കങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുകയാണെന്ന് ബിജെപി നേതാവ് ബി.എസ്.യെദ്യൂരപ്പ. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് യെദ്യൂരപ്പ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ തമ്മിലടിയാണെന്നും അതിനാല്‍ നിലവില്‍ സാഹചര്യം നിരീക്ഷിക്കാനാണ് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിരിക്കുന്നതെന്നും യെദ്യൂരപ്പ വെളിപ്പെടുത്തി.

കേന്ദ്രസര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ ശേഷമാണ് യെദ്യൂരപ്പയുടെ പ്രതികരണം. വ്യക്തമായ ഭൂരിപക്ഷമില്ലാതെ അധികാരത്തിലേറിയ ബിജെപിയെ താഴെയിറക്കിയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം കര്‍ണാടകയില്‍ അധികാരം പിടിച്ചത്. ഇതിനു ശേഷം എംഎല്‍എമാരെ തങ്ങളുടെ പക്ഷത്തേക്കു കൊണ്ടുവരാന്‍ ഓപ്പറേഷന്‍ താമരയുമായി യെദ്യൂരപ്പ ശ്രമം നടത്തി വരികയായിരുന്നു.

മന്ത്രിസഭാ പുനഃസംഘടനയില്‍ അസംതൃപ്തരായ എംഎല്‍എമാരെയുള്‍പ്പെടെ തങ്ങള്‍ക്കൊപ്പം നിര്‍ത്താണ് ബിജെപി ശ്രമിച്ചത്. ഇതിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലുണ്ടായ ചില അസ്വാരസ്യങ്ങള്‍ ലക്ഷ്യമിട്ടാണ് ബിജെപിയുടെ പുതിയ തന്ത്രമെന്ന് വിലയിരുത്തപ്പെടുന്നു.