ചന്ദ്രയാന്‍-2 മൂന്നാം ഭ്രമണപഥമാറ്റം വിജയകരം; ചന്ദ്രനിലിറങ്ങാന്‍ ഇനി 11 ദിവസം

ചന്ദ്രയാന്-2ന്റെ ചാന്ദ്ര ഭ്രമണപഥത്തില് മൂന്നാമതും മാറ്റം വരുത്തി.
 

ബംഗളൂരു: ചന്ദ്രയാന്‍-2ന്റെ ചാന്ദ്ര ഭ്രമണപഥത്തില്‍ മൂന്നാമതും മാറ്റം വരുത്തി. രാവിലെ 9.04നാണ് ഭ്രമണപഥം മാറ്റാനുള്ള ശ്രമം ആരംഭിച്ചത്. 1109 സെക്കന്‍ഡുകളില്‍ ഇത് വിജയകരമായി അവസാനിപ്പിച്ചുവെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇതോടെ ചന്ദ്രയാന്‍ ചന്ദ്രനില്‍ നിന്ന് കുറഞ്ഞ ദൂരം 179 കിലോമീറ്ററും കൂടിയ ദൂരം 1412 കിലോമീറ്ററുമായ ഭ്രമണപഥത്തിലെത്തി.

ചന്ദ്രയാനിലെ എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് പുതിയ ഭ്രമണപഥത്തിലേക്ക് മാറിയത്. അടുത്ത ഭ്രമണപഥമാറ്റം വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്ക് ശേഷം നടക്കും. ഇനി 11 ദിവസങ്ങള്‍ക്ക് ശേഷം വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തും. സെപ്റ്റംബര്‍ 2ന് പേടകത്തില്‍ നിന്ന് ലാന്‍ഡര്‍ വേര്‍പെടുത്തും.

പിന്നീട് ഭ്രമണപഥം ക്രമമായി താഴ്ത്തി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനാണ് പദ്ധതി. സെപ്റ്റംബര്‍ 7ന് ലാന്‍ഡിംഗ് നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.