അന്യപുരുഷനൊപ്പം വിവാഹിത കഴിയുന്നത് നിയമവിരുദ്ധമെന്ന് രാജസ്ഥാൻ ഹൈക്കോടതി

 

ജയ്പുർ: അന്യ പുരുഷനോടൊപ്പം വിവാഹിതയായ സ്ത്രീ താമസിക്കുന്നത് നിയമവിരുദ്ധമാണെന്ന് രാജസ്ഥാൻ ഹൈക്കോടതി. 30കാരിയായ യുവതിയും ഒരുമിച്ച് കഴിയുന്ന ഇരുപത്തിയേഴുകാരനും സംയുക്തമായി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഓഗസ്റ്റ് 12-ന് വിധി പ്രസ്താവിച്ചത്. ഹർജിക്കാർ ആവശ്യപ്പെട്ട പോലീസ് സംരക്ഷണത്തിനുള്ള അപേക്ഷയും ജസ്റ്റിസ് സതീഷ് കുമാർ ശർമയുടെ സിംഗിൾ ജഡ്ജ് ബെഞ്ച് തള്ളി.
തങ്ങൾ പ്രായപൂർത്തിയായവരാണെന്നും സ്വന്തം താത്പര്യപ്രകാരമാണ് ഒരുമിച്ച് കഴിയുന്നതെന്നും ഇരുവരും വിചാരണയ്ക്കിടെ കോടതിയെ അറിയിച്ചു. കൂടാതെ, ഗാർഹിക പീഡനത്തിനിരയായതിനെ തുടർന്നാണ് ഭർത്താവും വീടും ഉപേക്ഷിച്ച് വേർപിരിഞ്ഞ് താമസിക്കുന്നതെന്നും യുവതി ഹർജിയിൽ സൂചിപ്പിച്ചിരുന്നു.  

ഹർജിക്കാരിയായ യുവതി വിവാഹിതയാണെന്നും വിവാഹമോചനം നേടാതെ രണ്ടാം ഹർജിക്കാരനായ യുവാവുമൊത്ത് താമസിച്ച് വരികയാണെന്നും കോടതിയിൽ ഹാജരാക്കിയ രേഖകളിൽ നിന്ന് വ്യക്തമാണെന്നും ജസ്റ്റിസ് സതീഷ് കുമാർ ശർമ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ ഇരുവരും ഒന്നിച്ച് കഴിയുന്നത് നിയമവിരുദ്ധവും സാമൂഹികവിരുദ്ധവുമായ ബന്ധങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുന്നതാണെന്നും  അദ്ദേഹം പ്രസ്താവിച്ചു.

ജുൻജുനു ജില്ലയിൽ നിന്നുള്ള യുവതിയും യുവാവും സമർപ്പിച്ച ഹർജിയിൽ യുവതിയുടെ ഭർത്താവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്ന് ഭീഷണി നേരിടുന്നതായും പോലീസ് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമാനമായ കേസിൽ രാജ്യത്തിന്റെ സാമൂഹികഘടനയ്ക്ക് കോട്ടമുണ്ടാക്കുന്ന വിധത്തിലുള്ള സ്ത്രീ-പുരുഷ ബന്ധം നിയമവിരുദ്ധമാണെന്നുള്ള അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം ജസ്റ്റിസ് സതീഷ് കുമാർ ശർമ ചൂണ്ടിക്കാട്ടുകയും പോലീസ് സംരക്ഷണത്തിനുള്ള അപേക്ഷ തള്ളുകയും ചെയ്തു.