ഭീകരാക്രമണം ലക്ഷ്യമിട്ട് പാക് സംഘം: മുംബൈയിൽ ജാഗ്രതാ നിർദ്ദേശം
മുംബൈ: മുംബൈയിൽ അതീവ ജാഗ്രതാ നിർദ്ദേശം. ഇന്ത്യയിൽ നാലിടത്ത് ആക്രമണം നടത്തുന്നതിനായി പാക്കിസ്ഥാനിൽ നിന്നും ഭീകര സംഘം പുറപ്പെട്ടതായുള്ള ഇന്റലിജൻസിന്റെ അറിയിപ്പിനെ തുടർന്നാണ് സുരക്ഷ ശക്തമാക്കിയത്. പാക്കിസ്ഥാൻ തീവ്രവാദി സംഘടനകളായ ജമാത്ത് ഉദ്ദുവ, ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുൽ മുജാഹിദ്ദീൻ എന്നിവ ഭീകരാക്രമണത്തിനായി നാല് സംഘങ്ങളെ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ടെന്നാണ് ഇന്റലിജൻസ് ബ്യൂറോ മഹാരാഷ്ട്ര പോലീസിനെ അറിയിച്ചത്. ഇതിനെ തുടർന്നാണ് ജാഗ്രത നിർദ്ദേശമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ മാസം 28നു മുൻപ് ആക്രമണം നടത്തുമെന്നാണ് ഇന്റലിജൻസ് നൽകിയ വിവരം. രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഒഡീഷ, എന്നിവടങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടതായാണ് വിവരം. മഹാരാഷ്ട്രയിൽ പ്രസിദ്ധ സിദ്ധിവിനായക ക്ഷേത്രത്തിനു നേർക്കാണ് ഭീകരരുടെ ഭീഷണി. ഒഡീഷയിലെ പൂരി, രാജസ്ഥാനിലെ അജ്‌മേർ, ഉത്തർപ്രദേശിലെ വരാണസി, അലഹബാദ് തുടങ്ങിയ ലോക പ്രശസ്തമായ സ്ഥലങ്ങളെയാണ് ഭീകരർ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്.
മുംബൈയിൽ ആക്രമണം നടത്താൻ പദ്ധതി തയാറാക്കിയത് അബ്ദുല്ല അൽ ഖുറേഷി, നാസിർ അലി, ജാവേദ് ഇക്ബാൽ, മൊബിദ് സെമാൻ, ഷംസീർ എന്നിവരാണെന്നാണ് റിപ്പോർട്ട്.