എത്ര സ്തൂപങ്ങൾ തകർത്താലും ഇല്ലാതാകുന്നതല്ല ഉമ്മൻചാണ്ടിയെ കുറിച്ച് ജനങ്ങളുടെ മനസ്സിലുള്ള ചിത്രം; കെ സുധാകരൻ 

 


ഉമ്മൻചാണ്ടിയെ സിപിഐഎം എത്രത്തോളം ഭയക്കുന്നതിന് തെളിവാണ് തിരുവനന്തപുരം നെയ്യാറ്റിൻകര പൊൻവിളയിൽ സ്ഥാപിച്ച അദ്ദേഹത്തിന്റെ സ്തൂപം തകർത്ത സംഭവമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകാരൻ എംപി. ഉമ്മൻചാണ്ടിയുടെ ജനസ്വീകാര്യത സിപിഎമ്മിനെ എന്നും വിറളിപിടിപ്പിച്ചിരുന്നു. ജീവിച്ചിരുന്നപ്പോൾ ഉമ്മൻചാണ്ടിയെ വേട്ടയാടിയവർ അദ്ദേഹത്തിന്റെ മരണശേഷവും അത് തുടരുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.


സിപിഐഎം എത്ര സ്തൂപങ്ങൾ തകർത്താലും ഇല്ലാതാകുന്നതല്ല ഉമ്മൻചാണ്ടിയെ കുറിച്ച് ജനങ്ങളുടെ മനസ്സിലുള്ള ചിത്രം. ഉമ്മൻചാണ്ടി തുടങ്ങിവെച്ച നന്മ കോൺഗ്രസിലൂടെ തുടരുക തന്നെ ചെയ്യും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ പരാജയഭീതിയാണ് സിപിഎമ്മിനെ കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത്. ഇതിന് പിന്നിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും ഒരു സുരക്ഷയുമില്ലാത്ത നാടാക്കി കേരളത്തെ മാറ്റിയത് ഇവിടത്തെ എൽഡിഎഫ് ഭരണമാണ്. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാൻ സാധിക്കില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നാട്ടിൽ മനഃപൂർവ്വം സംഘർഷം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സ്തൂപം തകർത്ത സംഭവം.

ഉമ്മൻചാണ്ടി ഓരോ കോൺഗ്രസ് പ്രവർത്തകന്റെയും വികാരമാണ്. അത് വ്രണപ്പെടുത്താനുള്ള സിപിഎമ്മിന്റെ ശ്രമം തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസും സ്വന്തം അണികളെ നിലയ്ക്കു നിർത്താൻ സിപിഎം നേതൃത്വവും തയ്യാറാകണം. അല്ലെങ്കിൽ അതിന് സിപിഎമ്മിനെ കൊണ്ട് കണക്ക് പറയിപ്പിക്കാൻ ഏതറ്റം വരെ പോകാനും ഓരോ കോൺഗ്രസ് പ്രവർത്തകനും തെരുവിലിറങ്ങുമെന്നും സുധാകരൻ പറഞ്ഞു.