ഇനി യുറേനിയം സമ്പുഷ്ടീകരണം വേണ്ട, ഉപരോധങ്ങളിൽ ഇളവ്; ഇറാനുമായി പുതിയ യുഗത്തിന് തയ്യാറായി ട്രംപ്

 

 ഇറാനിൽ യുറേനിയം സമ്പുഷ്ടീകരണം പൂർണമായും നിർത്തലാക്കാൻ യു.എസ്. സമ്മർദം ചെലുത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധത്തിന് ശേഷമുള്ള വെടിനിർത്തൽ ഗുണപരമായ ഒരു അധികാരമാറ്റത്തിന് വഴിയൊരുക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളും താരിഫുകളും കുറയ്ക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിടുമെന്നും ട്രൂത്ത് സോഷ്യലിൽ ട്രംപ് അറിയിച്ചു.

സംഘർഷാനന്തര സാഹചര്യത്തിൽ യു.എസ്. ഇറാനുമായി ചേർന്ന് പ്രവർത്തിക്കുമെന്നും പ്രധാനപ്പെട്ട പലകാര്യങ്ങളിലും ഇതിനകം ധാരണയായെന്നും അദ്ദേഹം പറഞ്ഞു. ഇറാനിൽ ഇനി യുറേനിയം സമ്പുഷ്ടീകരണം അനുവദിക്കില്ല. അവരുമായി സഹകരിച്ച് ഭൂമിക്കടിയിൽ കുഴിച്ചിട്ടിരിക്കുന്ന ആണവ അവശിഷ്ടങ്ങൾ നീക്കം ചെയ്യും. ഇറാന്റെ ആണവകേന്ദ്രങ്ങൾ ഉപഗ്രഹ നിരീക്ഷണത്തിലാണ്. ആക്രമണം നടന്ന തീയതി മുതൽ അവയിൽ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും ട്രംപ് അവകാശപ്പെട്ടു.

ഇറാനുമായുള്ള അടുത്ത ഘട്ട ഇടപെടലുകളിൽ സാമ്പത്തിക നടപടികൾക്കായിരിക്കും മുൻഗണനയെന്നും ട്രംപ് സൂചിപ്പിച്ചു. ഇറാനുമേൽ ചുമത്തിയ താരിഫുകളിലും ഉപരോധങ്ങളിലും ഇളവ് വരുത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തിവരികയാണ്. നിർദേശിക്കപ്പെട്ട 15 പോയിന്റ് ചട്ടക്കൂടിൽ പലകാര്യങ്ങളിലും ഇരുപക്ഷവും ഇതിനോടകം ധാരണയിലെത്തിയതായും ട്രംപ് വെളിപ്പെടുത്തി. എന്നാൽ ഈ കരാറിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാൻ അദ്ദേഹം തയ്യാറായില്ല.