ഓണം ബമ്പറടിച്ചത് പ്രവാസിക്ക്? അവകാശവാദവുമായി വയനാട് സ്വദേശി

 
12 കോടി രൂപയുടെ തിരുവോണം ബമ്പര്‍ അടിച്ചെന്ന് അവകാശപ്പെട്ട് വയനാട് സ്വദേശിയായ പ്രവാസി

12 കോടി രൂപയുടെ തിരുവോണം ബമ്പര്‍ അടിച്ചെന്ന് അവകാശപ്പെട്ട് വയനാട് സ്വദേശിയായ പ്രവാസി. ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ പനമരം സ്വദേശി സെയ്തലവിയാണ് ബമ്പര്‍ അടിച്ചെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. വാട്‌സാപ്പിലൂടെ താന്‍ സ്ഥിരം ടിക്കറ്റ് എടുക്കാറുണ്ടെന്നും ഓണം ബമ്പറും സുഹൃത്ത് മുഖേന താന്‍ എടുത്തതാണെന്നും സെയ്തലവി പറഞ്ഞതായി മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടിക്കറ്റ് തന്റെ കുടുംബത്തിന് ഉടന്‍ തന്നെ ലഭിക്കുമെന്നും സെയ്തലവി പറഞ്ഞു.

മിക്ക ദിവസവും വാട്‌സാപ്പ് വഴി ടിക്കറ്റ് എടുക്കാറുണ്ട്. ഒരു പ്രാവശ്യം 10 ലക്ഷം കിട്ടി. വാടകവീട്ടിലാണ് താമസം. വീടും സ്ഥലവും വാങ്ങണമെന്നും കുറച്ചു കടമുള്ളത് വീട്ടണമെന്നും സെയ്തലവി പറഞ്ഞു. സെയ്തലവി ആറു വര്‍ഷമായി ദുബായിലാണ് ജോലി ചെയ്യുന്നത്. അതേസമയം സമ്മാനം ലഭിച്ച ടിക്കറ്റ് സെയ്തലവിയുടെ വീട്ടില്‍ എത്തിയാല്‍ മാത്രമേ വിജയിയെ സ്ഥിരീകരിക്കാനാവൂ. ഇന്നലെ നറുക്കെടുപ്പ് കഴിഞ്ഞതു മുതല്‍ സമ്മാനം ലഭിച്ച TE 645465 ടിക്കറ്റിന്റെ ഉടമ ആരാണെന്ന് അന്വേഷണത്തിലാണ് കേരളം. 12 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.