‘സര്‍ക്കാരിനെ ജനങ്ങള്‍ വെറുത്തു; യുഡിഎഫിന്റേത് കൂട്ടായ്മയുടെ വിജയം’; വിഡി സതീശന്‍

 

തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന് കാരണം ടീം യുഡിഎഫ് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിജയം സമ്മാനിച്ച കേരളത്തിലെ ജനങ്ങളോട് വലിയ കടപ്പാടുണ്ടെന്നും ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ തിരഞ്ഞെടുപ്പിലെ അജണ്ട മുന്നോട്ട് വച്ചത് പ്രതിപക്ഷമാണ്. അതാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. ഞങ്ങള്‍ ഗവണ്‍മെന്റിന് എതിരായ കുറ്റപത്രം സമര്‍പ്പിക്കുകയും അതേ അവസരത്തില്‍ ഞങ്ങള്‍ക്ക് അധികാരം തന്നാല്‍ എന്ത് ചെയ്യുമെന്നതില്‍ കൃത്യമായ നിലപാട് സ്വീകരിക്കുകയും ചെയ്തു – അദ്ദേഹം പറഞ്ഞു.

കെ.പി.സി.സിയുടെ കൃത്യമായ സംഘാടനമുണ്ടായി. എ.ഐ.സി.സിയുടെ പരമാവധി സഹായങ്ങള്‍ ലഭിച്ചു. യുഡിഎഫിലെ എല്ലാ പാര്‍ട്ടികളും ഒറ്റ പാര്‍ട്ടിയെപ്പോലെ നിന്നു. യുഡിഎഫ് കുറെ പാര്‍ട്ടികളുടെ ഒരു കൂട്ടായ്മ മാത്രമല്ല. ഒരുപാട് സാമൂഹിക ഘടകങ്ങള്‍ ഉള്‍പ്പെടുന്ന വലിയ രാഷ്ട്രീയ സംവിധാനമാണ്. ടീം യു.ഡി.എഫ് കേരളത്തിലെ ഏറ്റവും വലിയ പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോം – അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെ ജനങ്ങള്‍ വെറുക്കുന്നുവെന്നും അതാണ് ഇടതുപക്ഷത്തിന്റെ പരാജയ കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടതുപക്ഷം കാണിച്ച വര്‍ഗീയത ജനം തിരിച്ചറിഞ്ഞു. പാര്‍ലമെന്റ്് തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ വര്‍ഗീയത പറഞ്ഞു. ബിജെപിയുടെ അതെ അജണ്ടയാണ് സിപിഐഎം നടപ്പാക്കിയത്. തിരുവനന്തപുരത്ത് ബിജെപി നേട്ടം ഉണ്ടാക്കിയതിന് പിന്നില്‍ സിപിഐഎമ്മാണ്. സിപിഐഎമ്മിന്റെ ഭൂരിപക്ഷ വര്‍ഗീയത നേട്ടമുണ്ടാക്കിയത് ബിജെപിക്ക് – വിഡി സതീശന്‍ പറഞ്ഞു.

എംഎം മണിയുടെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. കേരളത്തിലെ ജനങ്ങളെ അപമാനിച്ച് സംസാരിച്ചു. മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെയുള്ള മനസിലിരിപ്പാണ് പുറത്തുവന്നത്. അവരുടെ വീട്ടില്‍ നിന്നല്ല സര്‍ക്കാര്‍ സഹായം കൊടുക്കുന്നത്. ക്ഷേമപരിപാടികള്‍ നടത്തിയ ആദ്യത്തെ ഗവണ്‍മെന്റ് അല്ല ഇത്. സിപിഐഎം നേതാക്കളുടെ മനസ്സിലിരിപ്പാണ് പുറത്ത് വന്നത്. തോറ്റിട്ടും തോല്‍പ്പിച്ച ജനങ്ങളോട് അപമര്യാദയായി പെരുമാറുന്നു – അദ്ദേഹം പറഞ്ഞു.