മഴക്കെടുതി; മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം
മഴക്കെടുതിയിൽ ദുരിതാശ്വാസ പാക്കേജ് അംഗീകരിച്ച് മന്ത്രിസഭാ യോഗം. പ്രളയത്തിൽ മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂപ ധനസഹായം നൽകും. കൃഷി നാശത്തിനും വ്യാപാരസ്ഥാപനങ്ങൾ നശിച്ചതിനും സർക്കാർ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കാലവർഷക്കെടുതിയിൽ 26 മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് 462 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 27048 പേരാണ് ക്യാമ്പിലുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതൽ ആളുകൾ ക്യാമ്പിൽ കഴിയുന്നത്. 11 പേർക്ക് അപകടം പറ്റി, നാല് പേരെ കാണാതായി. 1882 ഹെക്ടർ സ്ഥലത്ത് കൃഷിനാശനഷ്ടമുണ്ടായി. 23537 കർഷകരെയാണ് ബാധിച്ചത്. 67.44 കോടി രൂപയുടെ നഷ്ടമാണ് പ്രാഥമിക വിവരങ്ങൾ പ്രകാരം കണക്കാക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വെള്ളം കയറിയ വീടുകൾക്കും കടകൾക്കും ധനസഹായമായി ഉടമകൾക്ക് 10,000 രൂപ വീതം നൽകും. മഴക്കെടുതിയിൽ മരണപ്പെട്ടവരുടെ മരണാനന്തര ചടങ്ങുകൾ നടത്താൻ കുടുംബത്തിന് 10,000 രൂപ നൽകും. വീടുകൾക്ക് പൂർണമായും കേടുപാടുകൾ സംഭവിച്ചവർക്ക് ആറ് ലക്ഷം രൂപ നൽകും. നേരത്തെ ഇത് നാല് ലക്ഷമായിരുന്നു. വീടും സ്ഥലവും പൂർണമായും നഷ്ടപ്പെട്ടവർക്ക് ധനസഹായം 12 ലക്ഷമാക്കി വർധിപ്പിച്ചു. നേരത്തെ ഇത് 10 ലക്ഷമായിരുന്നു. വീട്ടിൽ വെള്ളം കയറി ബുദ്ധിമുട്ടനുഭവിക്കുന്ന വീടുകളിലെ ഒരു റേഷൻ കാർഡിലെ രണ്ട് പേർക്ക് 300 രൂപ വീതം ദിവസവും നൽകും. വെള്ളം കയറി വീട്ടിൽ താമസിക്കാൻ കഴിയാതെയായവർക്ക് താൽക്കാലികമായി വീടെടുത്ത് മാറാം. ഇതിനുള്ള വാടക സർക്കാർ വഹിക്കും. വിളനഷ്ടമുണ്ടായവർക്കുള്ള തുക 25 ശതമാനം വർധിപ്പിക്കും. ഈ തുക സംസ്ഥാനം നൽകും
വെളളം കയറി കടകൾ നശിച്ച ഓരോരുത്തർക്കും പതിനായിരം രൂപ വീതം നൽകും.