പൂഞ്ചിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട്‌ സൈനികർ മരിച്ചു

 

പൂഞ്ചിൽ ഭീകരാക്രമണത്തിൽ പരിക്കേറ്റ രണ്ട് സൈനിക ഉദ്യോഗസ്ഥരും മരിച്ചു. ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും, ഒരു ജവാനുമാണ് മരിച്ചത്. തിങ്കളാഴ്ച ആക്രമണം നടത്തിയ ഭീകരരുടെ സംഘത്തിൽപെട്ടവരാണ് ഈ ആക്രമണത്തിനു പിന്നിലെന്നാണ് സംശയം. തിങ്കളാഴ്ച നടന്ന ഭീകരാക്രമണത്തിൽ ഒരു മലയാളിയുൾപ്പെടെ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. 

മെൻധാർ സബ് ഡിവിഷനിലെ നർ ഘാസ് വനമേഖലയിൽ വച്ചാണ് ഏറ്റുമുട്ടലുണ്ടായത്. ജെസിഒ സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ജവാനെ ഉടൻ മിലിട്ടറി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കൂടുതൽ സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. 

അതിർത്തി കടന്നെത്തിയ മൂന്നോ നാലോ ഭീകരർ പ്രദേശത്തുണ്ടെന്നാണ് സംശയിക്കുന്നത്.