ശബരിമല കൊടിമര പുനഃപതിഷ്ഠ ക്രമക്കേട്; കേസ് അവസാനിപ്പിച്ച് ഹൈക്കോടതി; വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചു

 

  

ശബരിമല കൊടിമര പുനഃപതിഷ്ഠയില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി അംഗീകരിച്ചു. കേസ് ഹൈക്കോടതി അവസാനിപ്പിച്ചു.

2017ലെ കൊടിമര പുനഃപ്രതിഷ്ഠയിലാണ് യുഡിഎഫ് ഭരണസമിതി സംശയനിഴലിലായത്. സംഭാവനയായി ലഭിച്ച സ്വര്‍ണത്തിന്റെ കണക്കുകളില്‍ ആയിരുന്നു അവ്യക്തത. 412ഗ്രാം സ്വര്‍ണമാണ് കൊടിമരം സ്വര്‍ണം പൂശാന്‍ സംഭവന ലഭിച്ചത്. മുഴുവന്‍ സ്വര്‍ണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിര്‍മ്മാണതിതന് ഉപയോഗിച്ചു. സംഭാവന നല്‍കിയ 23 പേരുടെ മൊഴിയും വിജിലന്‍സ് രേഖപ്പെടുത്തി. തുടര്‍ന്നാണ് കേസ് എടുക്കാന്‍ തെളിവുകളില്ലെന്ന നിഗമനത്തില്‍ വിജിലന്‍സ് എത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച ഹൈക്കോടതി കേസ് തീര്‍പ്പാക്കുകയായിരുന്നു.

ഹൈക്കോടതി നടപടിയെ യുഡിഎഫ് നേതാക്കള്‍ സ്വാഗതം ചെയ്തു. പുനഃപ്രതിഷ്ഠ ഹൈക്കോടതി അനുമതിയോടെയെന്നും യുഡിഎഫ് കാലത്ത് ക്രമക്കേട് നടന്നിട്ടില്ലെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. എല്‍ഡിഎഫിന്റെ സ്വര്‍ണക്കൊള്ള മറയ്ക്കാന്‍ വേണ്ടി നടത്തിയ ശ്രമമെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അംഗംഅജയ് തറയില്‍ പറഞ്ഞു.

അതേസമയം, സ്വര്‍ണക്കൊള്ള കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്‌ഐടി വീണ്ടും സമയം തേടി. ജംഷഡ്പൂര്‍ ലാബിലെ പരിശോധന ഫലം ലഭിച്ച ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാം എന്നാണ് എസ്‌ഐടി നിലപാട്.