ഷിജു ഖാന്‍ പ്രതിക്കൂട്ടില്‍? ദത്ത് നല്‍കിയതില്‍ ശിശുക്ഷേമ സമിതിക്കും സിഡബ്ല്യുസിക്കും വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

 

അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയതില്‍ വീഴ്ചയുണ്ടായെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ശിശുക്ഷേമ സമിതിക്കും സിഡബ്ല്യുസിയ്ക്കും വീഴ്ച സംഭവിച്ചതായി വനിതാ ശിശുവികസന ഡയറക്ടര്‍ ടി.വി.അനുപമയുടെ നേതൃത്വത്തില്‍ നടന്ന വകുപ്പുതല അന്വേഷണത്തില്‍ വ്യക്തമായി. റിപ്പോര്‍ട്ട് ഉടന്‍തന്നെ ആരോഗ്യ-വനിതാ ശിശുക്ഷേമ മന്ത്രി വീണ ജോര്‍ജിന് കൈമാറും. അനുപമയുടെ പരാതിയുണ്ടായിട്ടും ദത്ത് നടപടികളുമായി മുന്നോട്ടു പോയതില്‍ ഗുരുതര വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

അനുപമയും അജിത്തും കുട്ടിയുടെ അവകാശമുന്നയിച്ച് എത്തിയിട്ടും സ്ഥിരം ദത്ത് തടയാനുള്ള നടപടി സ്വീകരിച്ചില്ല. കുട്ടി തന്റേതാണെന്നും തിരികെ നല്‍കണമെന്നും അനുപമ ആവശ്യപ്പെട്ടിട്ടും സിഡബ്ല്യുസിയും ശിശുക്ഷേമ സമിതിയും ആവശ്യമായ നടപടിയെടുത്തില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഓഗസ്റ്റ് 6നാണ് കുട്ടിയെ ദത്ത് നല്‍കാന്‍ അഡോപ്ഷന്‍ സമിതി തീരുമാനിക്കുന്നത്.

തൊട്ടടുത്ത ദിവസം തന്നെ ആന്ധ്രാപ്രദേശ് ദമ്പതികള്‍ക്ക് കുട്ടിയെ നല്‍കുകയും ചെയ്തു. ഓഗസ്റ്റ് 11ന് അനുപമ കുട്ടിയെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് സിഡബ്ല്യുസിയെ സമീപിച്ചിരുന്നു. എന്നാല്‍ ഓഗസ്റ്റ് 16ന് ദത്ത് നടപടികളുമായി മുന്നോട്ടു പോകാനുള്ള സത്യവാങ്മൂലം സിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിച്ചു. അനുപമയുടെ പരാതി ലഭിച്ചിട്ടും സ്ഥിരം ദത്ത് നല്‍കാനുള്ള നടപടികളുമായി സിഡബ്ല്യുസി മുന്നോട്ടു പോയെന്നാണ് കണ്ടെത്തല്‍.

ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍ ഉള്‍പ്പെടെയുള്ളവരെ അനുപമയും അജിത്തും പല തവണ നേരിട്ടു കാണുകയും കുട്ടിയെ തിരികെ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കുഞ്ഞിനെ തിരികെയെത്തിക്കാനുള്ള നടപടികളൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, സ്ഥിരം ദത്തിനുള്ള നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്തുവെന്ന് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു.