നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി തമിഴ്നാട് ഗവർണർ, നയപ്രഖ്യാപന പ്രസംഗം വായിച്ചത് സ്പീക്കർ
നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി തമിഴ്നാട് ഗവർണർ ആർ.എൻ.രവി. ദേശീയ ഗാനം ആദ്യം ആലപിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമസഭയിൽ നിന്ന് നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവർണർ ഇറങ്ങിപ്പോയത്. ഇത് തുടർച്ചയായി മൂന്നാം തവണയാണ് ഗവർണർ ഇത്തരത്തിൽ വാക്ക് ഔട്ട് നടത്തുന്നത്. തുടർന്ന് സ്പീക്കർ എം.അപ്പാവു നയപ്രഖ്യാപന പ്രസംഗം വായിക്കുകയായിരുന്നു.
രാവിലെ നിയമസഭയിലെത്തിയ ഗവർണറെ സ്പീക്കറുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് നിയമസഭയിലെത്തിയ അദ്ദേഹം നയപ്രഖ്യാപന പ്രസംഗത്തിന് മുൻപ് ദേശീയഗാനം ആലപിക്കണമെന്ന് നിർദേശിച്ചു. എന്നാൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യവും ദേശീയ ഗാനം അവസാനവും ആലപിക്കുന്നതാണ് തമിഴ്നാട് നിയമസഭയിലെ രീതിയെന്ന് സ്പീക്കർ അറിയിച്ചെങ്കിലും ഗവർണർ ഇതിൽ ക്ഷുഭിതനായി വാക്ക് ഔട്ട് നടത്തുകയായിരുന്നു.
ശേഷം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഗവർണർക്കെതിരെ പ്രമേയം അവതരിപ്പിച്ചു. ‘ആടിന് താടിയും സംസ്ഥാനത്ത് ഗവർണറും ആവശ്യമില്ലെ’ന്ന് പ്രസംഗത്തിനിടെ സ്റ്റാലിൻ ചൂണ്ടിക്കാട്ടി. തുടർന്ന് സ്പീക്കർ എം.അപ്പാവു കേന്ദ്രത്തിനെതിരയുള്ള വിമർശനങ്ങൾ അടങ്ങിയ നയപ്രഖ്യാപനം അവതരിപ്പിക്കുകയായിരുന്നു. എടപ്പാടി പളനി സാമിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചു.