കറാച്ചിയിലേക്കുള്ള വഴി സർ ക്രീക്കിലൂടെ; പാകിസ്താന് കടുത്ത മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

 

ന്യുഡൽഹി: പാകിസ്താനെതിരേ രൂക്ഷ വിമർശനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സർ ക്രീക്ക് മേഖലയിലെ അതിർത്തിയിൽ പാകിസ്താൻ വീണ്ടും പ്രശ്നങ്ങളുണ്ടാക്കുകയാണ്. കറാച്ചിയിലേക്കുള്ള ഒരു വഴി കടന്നുപോവുന്നത് സർ ക്രീക്കിലൂടെയാണെന്ന് പാകിസ്താൻ ഓർക്കണമെന്നും രാജ്‌നാഥ് സിങ് മുന്നറിയിപ്പ് നൽകി.

''സ്വാതന്ത്ര്യം ലഭിച്ച് 78 വർഷങ്ങൾ കഴിഞ്ഞിട്ടും, സർ ക്രീക്ക് മേഖലയിലെ അതിർത്തി സംബന്ധിച്ച തർക്കം പാകിസ്താൻ കുത്തിപ്പൊക്കുകയാണ്. ചർച്ചകളിലൂടെ ഇത് പരിഹരിക്കാൻ ഇന്ത്യ പലതവണ ശ്രമിച്ചെങ്കിലും പാകിസ്താന്റെ ഉദ്ദേശ്യശുദ്ധി ശരിയല്ല. അവരുടെ ലക്ഷ്യങ്ങൾ വ്യക്തമല്ല. സർ ക്രീക്കിനോട് ചേർന്ന പ്രദേശങ്ങളിൽ പാക് സൈന്യം അടുത്തിടെ സൗകര്യങ്ങൾ വികസിപ്പിച്ച രീതിയിൽ ദുരുദ്ദേശ്യമുണ്ടെന്ന് രാജ്നാഥ് സിങ് പറഞ്ഞു.

ഇന്ത്യൻ സൈന്യവും ബിഎസ്എഫും സംയുക്തമായി ഇന്ത്യയുടെ അതിർത്തികൾ ജാഗ്രതയോടെ സംരക്ഷിക്കുകയാണ്. സർ ക്രീക്ക് മേഖലയിൽ പാകിസ്താന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും സാഹസമുണ്ടായാൽ, ചരിത്രവും ഭൂമിശാസ്ത്രവും മാറുന്ന തരത്തിലുള്ള മറുപടി ലഭിക്കും. 1965-ലെ യുദ്ധത്തിൽ ലാഹോറിലെത്താനുള്ള കഴിവ് ഇന്ത്യൻ സൈന്യം പ്രകടിപ്പിച്ചിരുന്നു. കറാച്ചിയിലേക്കുള്ള ഒരു വഴി ഈ ക്രീക്കിലൂടെയാണ് കടന്നുപോകുന്നതെന്ന്  2025-ൽ പാകിസ്താൻ ഓർക്കണം.'' അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ കച്ചിനും പാകിസ്താനിലെ സിന്ധ് പ്രവിശ്യയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന 96 കിലോമീറ്റർ നീളമുള്ള ചതുപ്പുനിലമാണ് സർ ക്രീക്ക്. ബാൻ ഗംഗ എന്നായിരുന്നു ആദ്യനാമം. പിന്നീട് ഇന്ത്യ-പാക് അതിർത്തി തർക്കത്തിൽ ഇടപെട്ട ബ്രിട്ടീഷ് പ്രതിനിധിയുടെ പേര് ഈ പ്രദേശത്തിന് നൽകിയതോടെ സർ ക്രീക്കായി. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി ക്രീക്കിന്റെ മധ്യത്തിലൂടെ പോകണമെന്ന് ഇന്ത്യയും ഇന്ത്യയോട് ചേർന്നുള്ള കിഴക്കൻ തീരത്തുകൂടി പോകണമെന്ന് പാകിസ്താനും ആവശ്യപ്പെട്ടിരുന്നു.


ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന ശക്തികൾ എവിടെ ഒളിച്ചിരുന്നാലും അവരെ ഇല്ലാതാക്കുമെന്ന് ഇന്ത്യൻ നൈന്യം തെളിയിച്ചതായും രാജ്നാഥ് സിംഗ് പറഞ്ഞു. 'ഭീകരവാദമോ മറ്റേതെങ്കിലും തരത്തിലുള്ള പ്രശ്‌നമോ ആകട്ടെ, നേരിടാനും പരാജയപ്പെടുത്താനുമുള്ള കഴിവ് ഞങ്ങൾക്കുണ്ടെന്ന് ഇന്നത്തെ ഇന്ത്യ പറയുന്നു. ഓപ്പറേഷൻ സിന്ദൂരിന്റെ സമയത്ത്, ലേ മുതൽ ഈ സർ ക്രീക്ക് പ്രദേശം വരെയുള്ള ഇന്ത്യയുടെ പ്രതിരോധ സംവിധാനം തകർക്കാൻ പാകിസ്താൻ വിഫലമായ ശ്രമം നടത്തി. ഇന്ത്യൻ സായുധ സേന പാകിസ്താന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണ്ണമായും തുറന്നുകാട്ടുകയും എപ്പോൾ, എവിടെ, എങ്ങനെ വേണമെങ്കിലും പാകിസ്ഥാന് കനത്ത നാശനഷ്ടം വരുത്താൻ ഇന്ത്യൻ സേനയ്ക്ക് കഴിയുമെന്ന് ലോകത്തിന് സന്ദേശം നൽകുകയും ചെയ്തു.'

ഞങ്ങളുടെ സൈനിക നടപടി ഭീകരവാദത്തിനെതിരെ ആയതുകൊണ്ട് ഞങ്ങൾ സംയമനം പാലിച്ചു. സാഹചര്യം വഷളാക്കുന്നതും യുദ്ധം ചെയ്യുന്നതും ഓപ്പറേഷൻ സിന്ദൂരിന്റെ ലക്ഷ്യമായിരുന്നില്ല. ഓപ്പറേഷൻ സിന്ദൂരിന്റെ എല്ലാ സൈനിക ലക്ഷ്യങ്ങളും ഇന്ത്യൻ സേന വിജയകരമായി കൈവരിച്ചു. ഭീകരവാദത്തിനെതിരായ ഞങ്ങളുടെ പോരാട്ടം തുടരും.' അദ്ദേഹം പറഞ്ഞു.