ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിച്ചു; രോഹിത് ശർമ നയിക്കും

 

ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ രോഹിത് ശർമയ്ക്കു കീഴിൽ ടീം ഇന്ത്യ കളിക്കാനിറങ്ങും. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ രണ്ടാം കിരീടത്തിലെത്തിച്ച രോഹിത് ശർമ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തു തുടരുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് സ്ഥിരീകരിച്ചത്. ട്വന്റി20 ലോകകപ്പ് കിരീടനേട്ടത്തിനു പിന്നാലെ രോഹിത് ശർമ ട്വന്റി20 ഫോർമാറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലും രോഹിത് ശർമ തന്നെയായിരിക്കും ഇന്ത്യൻ ക്യാപ്റ്റൻ.

‘‘രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ ഞങ്ങൾ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലും ചാംപ്യൻസ് ട്രോഫിയും വിജയിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. ഏകദിന ലോകകപ്പ് ഫൈനലിൽ തോറ്റപ്പോൾ, ബാർബഡോസിൽ ഇന്ത്യൻ പതാക ഉയരുമെന്നു ഞാൻ പറഞ്ഞിരുന്നു. ഇപ്പോൾ നമ്മുടെ ക്യാപ്റ്റൻ അതു ചെയ്തു കാണിച്ചു. ഈ ടീമിൽ എനിക്ക് നല്ല വിശ്വാസമുണ്ട്.’’– ബിസിസിഐ പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ ജയ്ഷാ വ്യക്തമാക്കി.

ജൂൺ 29ന് ബാർബഡോസിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ചാണ് ഇന്ത്യ ട്വന്റി20 ലോകകപ്പ് കിരീടം വിജയിച്ചത്. കിരീടനേട്ടത്തിനു പിന്നാലെ രോഹിത് ശർമയും വിരാട് കോലിയും രവീന്ദ്ര ജഡേജയും ട്വന്റി20 ക്രിക്കറ്റിൽനിന്നു വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഈ മൂന്നു താരങ്ങളും ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്കായി കളിക്കാനുണ്ടാകുമെന്നും ജയ്ഷാ സ്ഥിരീകരിച്ചിട്ടുണ്ട്.

പാക്കിസ്ഥാനാണ് ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിന് ആതിഥേയത്വം വഹിക്കുന്നത്. പാക്കിസ്ഥാനിലേക്കു കളിക്കാൻ പോകുന്ന കാര്യത്തിൽ ബിസിസിഐ ഇതുവരെ നിലപാടെടുത്തിട്ടില്ല. 2023–25 ലോക ടെസ്റ്റ് ചാംപ്യൻഷിപ് ടേബിളിൽ ആറു വിജയങ്ങളുമായി ഇന്ത്യയാണ് നിലവിൽ ഒന്നാം സ്ഥാനത്ത്.