ടോള്‍ പ്ലാസ ജീവനക്കാര്‍ സൈനികനെ മര്‍ദിച്ചു; ടോള്‍ ഏജന്‍സിക്ക് 20 ലക്ഷം രൂപ പിഴ

ടോള്‍ പിരിക്കുന്ന സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തും
 

മീററ്റിലെ ഭൂനി ടോള്‍ പ്ലാസയില്‍ ടോള്‍ ജീവനക്കാര്‍ സൈനികനെ മര്‍ദ്ദിച്ച സംഭവത്തില്‍, ടോള്‍ ഏജന്‍സിക്ക് ദേശീയപാത അതോറിറ്റി 20 ലക്ഷം രൂപ പിഴ ചുമത്തി. ദേശീയപാത അതോറിറ്റി തിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് പിഴ ചുമത്തിയതായി വ്യക്തമാക്കിയത്. ടോള്‍ പിരിക്കുന്ന സ്ഥാപനത്തെ വിലക്കാനും ഭാവിയില്‍ ടോള്‍ പ്ലാസ ലേലത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കരിമ്പട്ടികയില്‍ പെടുത്താനുമുള്ള നടപടികള്‍ ആരംഭിച്ചതായും ദേശീയപാത അതോറിറ്റി അറിയിച്ചു.

'2025 ഓഗസ്റ്റ് 17-ന് ദേശീയപാത-709എയിലെ മീററ്റ്-കര്‍ണാല്‍ പാതയിലുള്ള ഭൂനി ടോള്‍ പ്ലാസയില്‍, സൈനികനും ടോള്‍ ജീവനക്കാരനും തമ്മിലുണ്ടായ വാക്കുതര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയും സൈനികനോട് മോശമായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിച്ചു' ദേശീയപാത അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ഗോത്ക ഗ്രാമവാസിയായ കപില്‍ എന്ന സൈനികന്‍ അവധി കഴിഞ്ഞ് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ പോകുമ്പോഴായിരുന്നു സംഭവം നടന്നത്.

'സാഹചര്യം കൈകാര്യം ചെയ്യുന്നതിലും ജീവനക്കാരുടെ അച്ചടക്കം ഉറപ്പാക്കുന്നതിലും ഏജന്‍സി പരാജയപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ഗുരുതരമായ കരാര്‍ ലംഘനം കണക്കിലെടുത്ത്, ടോള്‍ പിരിക്കുന്ന ഏജന്‍സി ഉടമ ധരം സിങ്ങിന് 20 ലക്ഷം രൂപ പിഴ ചുമത്തി'ദേശീയപാത അതോറിറ്റി അറിയിച്ചു.