ചായക്കടയിലെ വരുമാനത്തില്‍ നിന്ന് ലോകയാത്രകള്‍ നടത്തിയ വിജയന്‍ അന്തരിച്ചു

 

ചായക്കടയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് ഒരു വിഹിതം മാറ്റിവെച്ച് ലോകയാത്ര നടത്തിയ കെ.ആര്‍.വിജയന്‍ അന്തരിച്ചു. 71 വയസായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം നടത്തിയ റഷ്യന്‍ യാത്ര പാര്‍ത്തിയാക്കിയതിന് പിന്നാലെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ഭാര്യ മോഹനയ്‌ക്കൊപ്പം 26 രാജ്യങ്ങള്‍ വിജയന്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

കടവന്ത്ര ഗാന്ധിനഗറില്‍ നടത്തുന്ന ശ്രീ ബാലാജി കോഫി ഹൗസില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ ദിവസവും 300 രൂപ മാറ്റിവെച്ചായിരുന്നു ദമ്പതികള്‍ യാത്രയ്ക്കുള്ള പണം സമാഹരിച്ചത്. കഴിഞ്ഞ 16 വര്‍ഷത്തിനിടെ ഇങ്ങനെ ഇവര്‍ 26 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 2007ലായിരുന്നു ആദ്യയാത്ര. ഈജിപ്തിലേക്കായിരുന്നു ഈ യാത്ര.

അവസാനമായി ചെയ്ത റഷ്യന്‍ യാത്രയ്ക്ക് മുന്‍പായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇവരെ സന്ദര്‍ശിച്ചിരുന്നു. ഇവരുടെ യാത്രാഭ്രമം മാധ്യമങ്ങളിലൂടെ പുറത്തെത്തിയതോടെ നിരവധി പ്രമുഖര്‍ ഇവരുടെ ചായക്കടയില്‍ സന്ദര്‍ശനത്തിന് എത്തിയിരുന്നു.