ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണുകളെ തിന്നുന്ന ഏജന്റ് സ്മിത്ത്! അപകടകാരിയായ മാല്‍വെയറിന് പിന്നില്‍ മൊബൈല്‍ കമ്പനികളോ?

ചൈനയും അമേരിക്കയും തമ്മില് നടക്കുന്ന വ്യാപാര മത്സരവും ഇതിടൊപ്പം വായിക്കാമെന്ന് ചില നിരീക്ഷണങ്ങളുണ്ട്.
 

സ്മാര്‍ട്ട് ഫോണുകളില്‍ നുഴഞ്ഞു കയറി ആപ്ലിക്കേഷന്‍ വിവരങ്ങള്‍ ചോര്‍ത്തുന്ന ഏജന്റ് സ്മിത്ത് മാല്‍വെയറിന് പിന്നില്‍ ആഗോളതലത്തില്‍ മൊബൈല്‍ കമ്പനികള്‍ക്കിയില്‍ നടക്കുന്ന മത്സരമെന്ന് സൂചന. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏജന്റ് സ്മിത്തിന്റെ ഉത്ഭവം ചൈനീസ് ഫോണുകളില്‍ നിന്നാണ്. ഇവ പിന്നീട് ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഓസ്ട്രേലിയ, യുകെ, അമേരിക്ക എന്നിവിടങ്ങളിലേക്ക് പടരുകയായിരുന്നു.

ഗൂഗിള്‍ പ്ലേസ്റ്റോറിലെ ആപ്ലിക്കേഷനുകളിലേക്കാണ് സ്മിത്ത് ഒളിഞ്ഞുകയറി ആക്രമണം നടത്തുന്നത്. ചൈനയും അമേരിക്കയും തമ്മില്‍ നടക്കുന്ന വ്യാപാര മത്സരവും ഇതിടൊപ്പം വായിക്കാമെന്ന് ചില നിരീക്ഷണങ്ങളുണ്ട്. ഗൂഗിള്‍ ആപ്ലിക്കേഷന്‍ എന്ന വ്യാജേന ഫോണുകളില്‍ കയറിക്കൂടി മറ്റ് ആപ്പുകള്‍ക്ക് പകരം വിവരങ്ങള്‍ ചോര്‍ത്തുന്ന ആപ്പുകള്‍ ഉപയോക്താവ് അറിയാതെ ഇന്‍സ്റ്റോള്‍ ചെയ്യുകയാണ് ഈ മാല്‍വെയര്‍ ചെയ്യുന്നത്.

സ്മാര്‍്ട്ട് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ആപ്പുകളുടെ പ്രവര്‍ത്തനങ്ങളും ഇത്തരത്തില്‍ തകരാറിലാവാന്‍ സാധ്യതയുള്ളതായി ടെക് ലോകം മുന്നറിയിപ്പ് നല്‍കുന്നു. അറബിക്, ഹിന്ദി, ഇന്തോനേഷ്യന്‍, റഷ്യന്‍ ഭാഷകളിലുള്ളവരെയാണ് സ്മിത്ത് ലക്ഷ്യമിടുന്നതെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ വിപണി സാധ്യതയുള്ള ഭാഷകളാണ് ഇവയൊക്കെ. ഗൂഗിളിന്റെ ആപ്പ് സ്റ്റോറുകളെ തകര്‍ക്കാന്‍ സ്മിത്ത് ലക്ഷ്യമിടുന്നുണ്ടോയെന്ന് വ്യക്തമല്ലെങ്കിലും അത്തരമൊരു ശ്രമത്തിനും സാധ്യതയുണ്ട്.

മൊബൈല്‍ ബാങ്കിംഗുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വരെ സ്മാര്‍ട്ട് ഫോണിലൂടെ സ്മിത്ത് ചോര്‍ത്തുമെന്നാണ് സൂചനകള്‍. ഫോണിന്റെ എല്ലാ നിയന്ത്രണങ്ങളും മാല്‍വെയറിന് സ്വന്തമാകും. ഫോണില്‍ അനാവശ്യമായ പരസ്യങ്ങള്‍ നല്‍കാനും ഉപയോക്താവിന്റെ അനുവാദമില്ലാതെ ചില ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും മാല്‍വെയറിന് സാധിക്കും. ചൈനീസ് ആന്‍ഡ്രോയിഡ് ഡെവലപ്പര്‍മാര്‍ക്ക് ഗുണപ്രദമാകുന്ന പരസ്യങ്ങള്‍ നല്‍കുകയും അതുവഴി വിപണി പിടിക്കുകയും ചെയ്യുകയാണ് മാല്‍വെയറിന്റെ ലക്ഷ്യമെന്നും തിയറികളുണ്ട്.

സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ മൊബൈല്‍ കമ്പനികള്‍ ഇത്തരമൊരു നടപടി സ്വീകരിക്കില്ലെന്നാണ് വിദഗദ്ധര്‍ പറയുന്നത്. അത്തരം സാധ്യതകളെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ ടെക് ലോകം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.