ഇറാനിലെ അറാക് ആണവനിലയം തകര്‍ത്ത് ഇസ്രയേലിന്റെ മിസൈല്‍ വര്‍ഷം 

നിലയത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നില്ല. 
 

ടെഹ്റാന്‍: ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനിലെ പ്രധാന ആണവനിലയമായ അറാക് നിലയം (ഹെവി വാട്ടര്‍ റിയാക്ടര്‍) ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തി...

ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനിലെ പ്രധാന ആണവനിലയമായ അറാക് നിലയം (ഹെവി വാട്ടര്‍ റിയാക്ടര്‍) ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തിലൂടെ തകര്‍ത്തു. ഇസ്രയേല്‍ സ്റ്റേറ്റ് ടെലിവിഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണത്തിന് മുമ്പുതന്നെ ആളുകളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചിരുന്നു.

ടെഹ്‌റാനില്‍നിന്ന് 250 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായിട്ടാണ് അറാക് ആണവനിലയം സ്ഥിതിചെയ്യുന്നത്. നിലയം തകര്‍ന്നെങ്കിലും അണുവികരണമുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. ആക്രമണത്തിന് മുന്നോടിയായി ഇസ്രയേല്‍ സൈന്യം സമൂഹമാധ്യമത്തിലൂടെ നിലയം ആക്രമിക്കുമെന്ന മുന്നറിയിപ്പ് നല്‍കുകയും ആളുകളോട് ഒഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

നിലയത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നില്ല. അടുത്തവര്‍ഷത്തോടെ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കാനാണ് ഇറാന്‍ പദ്ധതിയിട്ടിരുന്നത്. ആണവായുധമുണ്ടാക്കാനായി പ്ലൂട്ടോണിയം സംസ്‌കരിച്ചെടുക്കാനാണ് ഈ നിലയത്തിലൂടെ ഇറാന്‍ ലക്ഷ്യമിട്ടത്. കനത്ത ബോംബാക്രമണത്തെത്തുടര്‍ന്ന് അറാക്കിലെ റിയാക്ടര്‍ നിലവില്‍ പ്രവര്‍ത്തനരഹിതമാണെന്നാണ് റിപ്പോര്‍ട്ട്.