ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമിനെ രക്ഷിക്കാനുള്ള തീവ്ര ശ്രമം തുടരുന്നു; ചെറു തുരങ്കങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു
ബാങ്കോക്ക്: തായ്ലന്‍ഡിലെ ഗുഹയില് കുടുങ്ങിയ ഫുട്ബോള് താരങ്ങളെയും കോച്ചിനെയും പുറത്തെത്തിക്കാനുള്ള ശ്രമങ്ങള് തുടരുന്നു. കുട്ടികള് ഉള്ള പ്രദേശത്തേക്ക് വെള്ളം കയറുന്നതും ഓക്സിജന്റെ അളവ് കുറയുന്നതും രക്ഷാപ്രവര്ത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. കുട്ടികള് നില്ക്കുന്ന പ്രദേശം അധിക ദിവസം സുരക്ഷിതമായി തുടരാനാകില്ലെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. അതുകൊണ്ട് മഴക്കാലം കഴിയുന്നത് വരെ കുട്ടികളെ ഗുഹയില് തന്നെ നിലനിര്ത്താനുള്ള പദ്ധതികള് സുരക്ഷാ സേന ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഗുഹയ്ക്ക് മുകളില്‍ നിന്ന് താഴേക്ക് ചെറു തുരങ്കങ്ങള്‍ നിര്‍മ്മിച്ച് കുട്ടികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ഒരാഴ്ച്ചയില്‍ കൂടുതല്‍ സമയം ഗുഹയ്ക്കുള്ളില്‍ കഴിയാനാവില്ല. മലയുടെ മുകളില്‍ നിന്ന് ഏതാണ്ട് 600 മീറ്റര്‍ താഴെയാണ് കുട്ടികള്‍ കുടുങ്ങി കിടക്കുന്നത്. ഇവര്‍ക്കാവശ്യമായ ഭക്ഷണം നല്‍കിയിട്ടുണ്ടെങ്കിലും ഗുഹയിലെ ഓക്‌സിജന്റെ അളവ് ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കും.
ജൂണ്‍ 23-നാണ് 11-നും 16-നും ഇടയില്‍ പ്രായമുള്ള 12 കുട്ടികളും അവരുടെ ഫുട്‌ബോള്‍ കോച്ചും വടക്കന്‍ തായ്ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയത്. 10 ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് ബ്രിട്ടീഷ് മുങ്ങല്‍ വിദഗ്ദ്ധര്‍ കുട്ടികളെ സുരക്ഷിതമായി കണ്ടെത്തിയത്. രക്ഷപ്രവര്‍ത്തനത്തിനിടയില്‍ ഒരു തായ് മുങ്ങല്‍ വിദഗ്ദ്ധന്‍ മരണപ്പെട്ടിരുന്നു.