ഖഷോഗിയുടെ മകനെ വിളിച്ചു വരുത്തി അനുശോചനമറിയിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍; വിമര്‍ശനവുമായി സോഷ്യല് മീഡിയ
റിയാദ്: ഇസ്താംബൂളില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്ത്തകന് ജമാല് ഖഷോഗിയുടെ മകനെ സൗദി ഭരണകൂടം വിളിച്ചു വരുത്തി അനുശോചനം അറിയിച്ചതിനെതിരെ വിമര്ശനവുമായി സോഷ്യല് മീഡിയ. ഖഷോഗിയുടെ കൊലപാതകത്തിന് പിന്നില് പ്രവര്ത്തിച്ചത് സൗദി കിരീടവകാശി മുഹമ്മദ് ബിന് സല്മാനാണെന്ന റിപ്പോര്ട്ടുകള്ക്കിടെയാണ് അദ്ദേഹത്തിന്റെ മകന് സലാഹിനെ വിളിച്ചു വരുത്തി അനുശോചനം അറിയിച്ചത്. നിലവില് യാത്രാവിലക്ക് നേരിടുന്നയാളാണ് സലാഹ്. പിതാവിന്റെ കൊലയാളിയുടെ കൈ പിടിക്കേണ്ടി വരുന്നത് എത്ര ദയനീയമായ അവസ്ഥയായിരിക്കുമെന്ന് സോഷ്യല് മീഡിയയില് ആളുകള് പ്രതികരിക്കുന്നു.
ഖഷോഗി വധവുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലായിരിക്കുന്ന സൗദി ഭരണകൂടം നടത്തിയ മറ്റൊരു നീക്കം കൂടി ഇതോടെ പരാജയപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊലപാതകത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കാന്‍ നടത്തിയ അനുശോചനം നാടകം പക്ഷേ സൗദിയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്ന് അല്‍ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു. അനുശോചനം രേഖപ്പെടുത്തിയ നടപടി സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
അതേസമയം ഖഷോഗിയുടെ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ സൗദി സ്ഥാനപതിയുടെ തുര്‍ക്കിയിലെ താമസസ്ഥലത്ത് നിന്ന കണ്ടെടുത്തതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യം തുര്‍ക്കി സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ ഖഷോഗി വധം സ്വതന്ത്ര ഏജന്‍സിയെ വെച്ച് അന്വേഷിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പൂര്‍ണ പിന്തുണ ആവശ്യപ്പെട്ട് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ രംഗത്ത് വന്നിരുന്നു. സൗദി ഇക്കാര്യത്തില്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. കോണ്‍സുലേറ്റില്‍ വെച്ച് നടന്ന വാക്കുതര്‍ക്കത്തിനിടെ ഖഷോഗി കൊല്ലപ്പെട്ടുവെന്നാണ് സൗദി വ്യക്തമാക്കിയത്. മൃതദേഹം എവിടെയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമാക്കാന്‍ സൗദി തയ്യാറായിട്ടില്ല.