ഉക്രൈനിൽ സമാധാന കരാർ നിലവിൽ വന്നു
കീവ്: കിഴക്കൻ ഉക്രൈനിലെ സംഘർഷം അവസാനിപ്പിക്കാൻ ഉക്രൈൻ സർക്കാരും പ്രക്ഷോഭകരും തമ്മിൽ സമാധാന കരാറിൽ ഒപ്പിട്ടു. ഉക്രൈനിൽ 30 കിലോമീറ്ററിൽ ആയുധരഹിത നിഷ്പക്ഷമേഖല പ്രഖ്യാപിക്കുന്നതടക്കമുള്ള ഒമ്പതിന കരാറാണ് നിലവിൽ വന്നത്. റഷ്യയുടെ നേതൃത്വത്തിൽ ഇരുവിഭാഗവും ബെലാറസ് തലസ്ഥാനമായ മിൻസ്കിൽ നടത്തിയ ചർച്ചയിലാണ് കരാറിൽ ഒപ്പിട്ടത്.
കിഴക്കൻ മേഖലയിൽ ഉക്രൈൻ സൈനിക വിമാനങ്ങൾ പറക്കാതിരിക്കൽ, ഇരു ഭാഗങ്ങളിലും പോരാടുന്ന വിദേശ പോരാളികളെ പിൻവലിക്കൽ എന്നിവയും കരാറിൽപെടും. കിഴക്കൻ മേഖലയിൽ ഉക്രൈൻ അതിശക്തമായ ഉപരോധമാണ് ഏർപ്പെടുത്തിരിക്കുന്നത്. റഷ്യ ശനിയാഴ്ച ഇരുനൂറോളം ലോറികളിൽ മരുന്നും ഭക്ഷണവും ഡോണസ്‌കിൽ എത്തിച്ചു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ മുന്നോട്ടുവച്ച ഏഴിന സമാധാനപദ്ധതിയുടെ ചുവടുപിടിച്ചാണ് മിൻസ്‌കിൽ സമാധാനചർച്ച നടന്നത്. ഏപ്രിലിന് ശേഷം കിഴക്കൻ ഉക്രൈനിൽ മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്.