യെമന്‍ നീങ്ങുന്നത് വന്‍ ക്ഷാമത്തിലേക്ക്; മുന്നറിയിപ്പുമായി യുഎന്‍ അണ്ടര്‍ സെക്രട്ടറി
മധ്യപൂര്വേഷ്യന് രാജ്യമായ യെമന് നീങ്ങുന്നത് വന് ക്ഷാമത്തിലേക്കെന്ന് മുന്നറിയിപ്പ്. രാജ്യം അഭിമുഖീകരിക്കാനിരിക്കുന്നത് അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ലാത്ത ക്ഷാമത്തെയാണെന്ന് യുഎന് ഹ്യുമാനിറ്റേറിയന് അഫയേഴ്സ് അണ്ടര് സെക്രട്ടറി മാര്ട്ടിന് ലോകോക്ക് മുന്നറിയിപ്പ് നല്കുന്നു. രാജ്യത്തെ ക്ഷാമം വിഴുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് സെക്യൂരിറ്റി കൗണ്സിലിനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഈ രംഗത്ത് പ്രവര്ത്തിക്കുന്നവര് അവരുടെ ജീവിതകാലത്ത് സാക്ഷ്യം വഹിച്ചിട്ടില്ലാത്ത വിധത്തിലുള്ള ക്ഷാമമാണ് യെമനില് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം പേര്‍ ക്ഷാമത്തിനു മുമ്പുള്ള കഷ്ടപ്പാടുകള്‍ നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. 11 മില്യന്‍ ആളുകള്‍ ഈ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നായിരുന്നു കഴിഞ്ഞ മാസം കണക്കാക്കിയിരുന്നത്. ഇത് ഇപ്പോള്‍ 14 ദശലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. കുട്ടികള്‍ ഉള്‍പ്പെടെ പോഷകാഹാരക്കുറവു മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുകയാണ്. തുറമുഖ നഗരമായ ഹൊദെയ്ദായിലും സമീപ പ്രദേശങ്ങളിലും നടന്നു വന്ന പോരാട്ടങ്ങളാണ് ഭക്ഷ്യക്ഷാമത്തിന് കാരണമായതെന്ന് കഴിഞ്ഞ മാസം ലോകോക്ക് പറഞ്ഞിരുന്നു. ഹൊദെയ്ദായില്‍ കനത്ത ഷെല്ലാക്രമണവും വ്യോമാക്രമണവും തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
യെമന്‍ ഭക്ഷ്യവസ്തുക്കള്‍ ഏതാണ്ട് പൂര്‍ണ്ണമായും ഇറക്കുമതി ചെയ്യുകയാണ്. ഇന്ധനവും മരുന്നുകളും ഇറക്കുമതി ചെയ്യേണ്ടി വരുന്നു. വളരെ ചെറിയ തോതിലുള്ള ഇന്ധന കയറ്റുമതി, വിദേശങ്ങളില്‍ ജോലി ചെയ്യുന്ന യെമനികള്‍ അയക്കുന്ന പണം, അന്താരാഷ്ട്ര സഹായം എന്നിവയാണ് രാജ്യത്തിന്റെ വിദേശനാണയ സ്രോതസ്. എന്നാല്‍ ഇത് രാജ്യത്തെ ജനങ്ങള്‍ക്കു മുഴുവന്‍ സഹായമെത്തിക്കാന്‍ പര്യാപ്തമല്ല.
ഹൊദെയ്ദാ തുറമുഖം പിടിച്ചടക്കാന്‍ സൗദി-യുഎഇ സഖ്യം ശ്രമങ്ങളാരംഭിച്ചതോടെയാണ് പോരാട്ടം കനത്തത്. 2014 മുതല്‍ ഹൂതി വിമതരുടെ അധീനതയിലായിരുന്നു ഈ തുറമുഖ നഗരം. നോര്‍ത്തേണ്‍ യെമന്റെ ഭൂരിഭാഗം പ്രദേശങ്ങളും തീരപ്രദേശങ്ങളും ഹൂതി വിമതരുടെ അധീനതയിലാണ്. ഹൊദെയിദാ തുറമുഖം വഴിയായിരുന്നു രാജ്യത്തേക്കുള്ള 70 ശതമാനം ഇറക്കുമതിയും നടന്നിരുന്നത്. ഭക്ഷ്യവസ്തുക്കളും ഇന്ധനവും അന്താരാഷ്ട്ര സഹായവുമായിരുന്നു ഇവയില്‍ പ്രധാനം.
ഹൂതി വിമതര്‍ ഈ തുറമുഖം വഴി ഇറാനില്‍ നിന്നുള്ള ആയുധങ്ങള്‍ കള്ളക്കടത്ത് നടത്തി മാസം 30 മില്യന്‍ മുതല്‍ 40 മില്യന്‍ വരെ ഡോളര്‍ സമ്പാദിക്കുന്നുണ്ടെന്നാണ് സൗദി ആരോപിക്കുന്നത്.