ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു; മകൾ ഗുരുതരാവസ്ഥയിൽ

 

ഭർത്താവ് നടത്തിയ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.  ഇരിട്ടി സ്വദേശി ലിജിത (32) ആണ് ഭർത്താവ് സനിൽ കുമാറിന്റെ ആക്രമണത്തെ തു‌ടർന്ന് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ജനുവരി 15-നാണ് ലിജിതയ്ക്കും മകൾക്കും നേരെ ഭർത്താവ് സനിൽ കുമാർ (38) ആസിഡ് ആക്രമണം നടത്തിയത്. സംഭവത്തിന് ശേഷം ഇയാൾ തീവണ്ടിയുടെ മുന്നിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു. ഗുരുതരമായ പരിക്കേറ്റ ഇവരുടെ മകൾ അളകനന്ദ (10) ചികിത്സയിൽ കഴിയുകയാണ്.
 
അമ്പലവയലിൽ  കട നടത്തുകയായിരുന്നു ലിജിതയെ  ഇവിടെ വെച്ചാണ് സനിൽ ആക്രമിച്ചത്. പരിക്കേറ്റ നിലയിൽ ഇവരെ കണ്ട നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.  ലിജിതയും ഭർത്താവ് സനലും അകന്നു കഴിയുകയായിരുന്നു. ജനുവരി 14 വെള്ളിയാഴ്ച രാത്രി സനൽ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. ഇതേക്കുറിച്ച് ജനുവരി 15 ശനിയാഴ്ച രാവിലെ ലിജിത പോലീസ് പരാതി നൽകിയിരുന്നതായാണ് വിവരം. പിന്നാലെയാണ് ആസിഡ് ആക്രമണം നടന്നത്.

പിന്നാലെ ഒളിവിൽ പോയ സനലിനെ തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിധിയിൽ കൊടുവള്ളി ഭാഗത്തായി ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.