കാമുകിമാർക്ക് ബിസിനസ് ക്ലാസ് യാത്ര, മകളുടെ പഠനത്തിന് തരാൻ പണമില്ല: മുഹമ്മദ് ഷമിക്കെതിരെ ഭാര്യ

ഹസിൻ ജഹാനും മകൾക്കും മാസം 4 ലക്ഷം രൂപ ഷമി നൽകണമെന്ന് അടുത്തിടെ കോടതി വിധിച്ചിരുന്നു.
 

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഭാര്യ ഹസിൻ ജഹാൻ. പത്തു വയസ്സുള്ള മകളുടെ വിദ്യഭ്യാസത്തിനായി പണമൊന്നും നൽകാത്ത ഷമി, പുതിയ കാമുകിയുടെ മകൾക്കായി കോടികൾ ചെലവാക്കുകയാണെന്നാണു ഹസിൻ ജഹാന്റെ ആരോപണം. ഇൻസ്റ്റഗ്രാമിലാണ് ഷമിക്കെതിരെ ഹസിൻ ജഹാൻ വീണ്ടും രംഗത്തെത്തിയത്. ഹസിൻ ജഹാനും മകൾക്കും മാസം 4 ലക്ഷം രൂപ ഷമി നൽകണമെന്ന് അടുത്തിടെ കോടതി വിധിച്ചിരുന്നു. ഈ തുകയിൽ 2.5 ലക്ഷം രൂപ മകളുടെ ചെലവുകൾ നടത്തുന്നതിനു വേണ്ടി മാത്രമാണ്.

ഉയർന്ന നിലവാരമുള്ള സ്കൂളിൽ മകൾക്ക് അഡ്മിഷൻ ലഭിച്ചിരുന്നെന്നും ശത്രുക്കൾ ഇതിനെ എതിർത്തതായും ഹസിൻ ജഹാൻ ഇൻസ്റ്റഗ്രാമിൽ വ്യക്തമാക്കി. ‘‘എന്റെ മകൾ നല്ല സ്കൂളിൽ പഠിക്കാൻ ശത്രുക്കൾ ആഗ്രഹിക്കുന്നില്ല. എന്നാൽ ദൈവത്തിന്റെ അനുഗ്രഹം കാരണം എല്ലാം ശരിയായി. എന്റെ മകളുടെ പിതാവ് കോടീശ്വരനാണ്. പക്ഷേ അദ്ദേഹം മറ്റൊരു സ്ത്രീയുടെ കൂടെയാണ്. അവരുടെ മകളുടെ സ്കൂൾ ചെലവുകൾക്കായി വലിയ തുക മുടക്കുന്നു. കാമുകിമാർക്കു ബിസിനസ് ക്ലാസ് യാത്രാ ടിക്കറ്റുകൾക്കുവേണ്ടി ഷമി ലക്ഷങ്ങളാണു ചെലവാക്കുന്നത്. പക്ഷേ സ്വന്തം മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ഒന്നുമില്ല.’’– ഹസിൻ ജഹാൻ ആരോപിച്ചു.

2014ലാണു ഷമിയും ഹസിൻ ജഹാനും വിവാഹിതരാകുന്നത്. 2018ൽ ഷമിക്കും കുടുംബത്തിനുമെതിരെ ഹസിൻ ജഹാൻ ഗാർഹിക പീഡന പരാതി നൽകി. ഹസിൻ ജഹാന്റെ പരാതിയിൽ ഷമിക്കെതിരെ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് നാലു ലക്ഷം രൂപ ജീവനാംശം നേടാൻ ഹസിൻ ജഹാൻ അനുകൂല വിധി സമ്പാദിച്ചത്. അയൽവാസിയെ മർദിച്ച കേസിൽ ഹസിൻ ജഹാനെതിരെയും അടുത്തിടെ പൊലീസ് കേസെടുത്തിരുന്നു.