സഞ്ജുവിനെ പിടിച്ച് നിർത്തി സംസാരിക്കുന്ന ഗംഭീർ; വൈറലായ ദൃശ്യം
ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ടി20 മത്സരം കളിച്ച് പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി ചരിത്രം കുറിച്ചത് വാർത്തകളിൽ നിറയുമ്പോൾ മത്സരത്തിനു മുൻപ് മുഖ്യപരിശീലകൻ ഗൗതം ഗംഭീറും സഞ്ജു സാംസണും ഫീൽഡിന് പുറത്തുനിന്ന് സംസാരിക്കുന്ന ദൃശ്യം ചർച്ചയാകുന്നു. രണ്ടാം ടി20 മത്സരത്തിന്റെ ടോസിന് ശേഷം ഇരുവരും സംസാരിക്കുന്ന ദൃശ്യമാണ് സമൂഹമധ്യമങ്ങളിൽ പ്രചരിക്കുന്നത്. മത്സരത്തിൽ സഞ്ജു സാംസണെ ഒഴിവാക്കിയാണ് വൈഭവിന് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റത്തിന് ടീം മാനേജ്മെന്റ് അവസരമൊരുക്കിയത്.
ഗംഭീറിനെ കെട്ടിപ്പിടിച്ച ശേഷം പോകാനൊരുങ്ങുന്ന സഞ്ജുവിന്റെ കയ്യിൽപിടിച്ച് അടുത്തേക്കു വിളിച്ചുനിർത്തി ഗംഭീർ സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇരുവരും സംസാരിച്ചത് എന്താണെന്ന് വ്യക്തമല്ലെങ്കിലും പ്ലേയിങ് ഇലവനിൽ നിന്ന് സഞ്ജുവിനെ മാറ്റാനുണ്ടായ കാരണം ഗംഭീർ വിശദീകരിക്കുകയാണ് എന്നാണ് ക്രിക്കറ്റ് ലോകം വ്യഖ്യാനിക്കുന്നത്. വൈഭവ് സൂര്യവംശിയെ ടീമിലെടുക്കണമെന്ന ആവശ്യം ശക്തമായപ്പോഴും സഞ്ജുവിനെ ആദ്യ ഇലവനിൽ നിന്ന് മാറ്റാൻ ടീം മാനേജ്‌മെന്റ് ഉദ്ദേശിച്ചിരുന്നില്ല എന്നും റിപ്പോർട്ടുണ്ട്. അയർലൻഡ് പരമ്പരയിലും (5, 0) പിന്നാലെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ മത്സരത്തിലും (1) പരാജയപ്പെട്ടതോടെയാണ് ടീമിൽ സഞ്ജുവിന്റെ സ്ഥാനം തുലാസിലായത്.
ഇന്ത്യ ടി20 ലോകകപ്പ് നേടുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് സഞ്ജു സാംസൺ. പ്ലേയർ ഓഫ് ദ് ടൂർണമെന്റ് ആയിരുന്നു സഞ്ജു. ഈ വർഷം ആദ്യം നടന്ന ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ സഞ്ജു 97 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ, ‘ലോകോത്തര കളിക്കാരൻ’ എന്നാണ് ഗംഭീർ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. സഞ്ജുവിന്റെ കഴിവിനെ അന്ന് ഗംഭീർ പ്രശംസിച്ചിരുന്നു. ഇതേ പരിശീലകൻ തന്നെ സഞ്ജുവിനെ ഒഴിവാക്കിയതാണ് ആരാധകരിൽ അതിശയമുണ്ടാക്കിയത്.