പണം വാരും ഇന്ത്യ-പാക് മത്സരം

പത്ത് സെക്കൻഡിന് ഈടാക്കുന്നത് 12 ലക്ഷം രൂപ
 

ബഹിഷ്‍കരണ ആഹ്വാനവും, പ്രതിഷേധവും ഒരു വശത്ത് സജീവമാണെങ്കിലും ഇന്ത്യ-പാകിസ്താൻ മത്സരത്തിന് ഞായറാഴ്ച ക്രീസുണരുമ്പോൾ രാജ്യത്തെ ​ടെലിവിഷൻ കാഴ്ചക്കാരെല്ലാം ബിസിയാവുമെന്നുറപ്പാണ്.

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഏറ്റവും വാശിയേറിയ മത്സരമായി അയൽകാരുടെ പോര് മാറുമ്പോൾ പരമാവധി പണം കൊയ്യാനുള്ള തിടുക്കത്തിലാണ് സംപ്രേക്ഷണ കരാർ നേടിയവർ. 20 ഓവർ വീതമുള്ള മത്സരം മൂന്ന് മണിക്കൂറോളം നീണ്ടു നിൽക്കുമ്പോൾ ടൂർണമെന്റിലെ മുടക്കു മുതൽ ഒറ്റ മത്സരത്തിലൂടെ തന്നെ സ്വന്തമാക്കാനാണ് ടി.വി, ഡിജിറ്റൽ സംപ്രേക്ഷണ കരാർ സ്വന്തമാക്കിയ സോണി പിക്ചേഴ്സ് നെറ്റ്‍വർകിന്റെ ശ്രമം.

​വൻ പരസ്യ ബില്ലാണ് മത്സരത്തിനായി സോണി കുറിച്ചത്. വെറും പത്ത് സെക്കൻഡിന് ഈടാക്കുന്നത് 12 ലക്ഷം രൂപ. ഗെയിമിങ് വെബ്സൈറ്റുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം പ്രഖ്യാപിച്ചത് ബി.സി.​സി.ഐയെയും ഇന്ത്യൻ ക്രിക്കറ്റിനെയും ചില്ലറയല്ല ക്ഷീണിപ്പിച്ചത്. പ്രധാന പരസ്യ ദാതാക്കൾ പൊടുന്നനെ അപ്രത്യക്ഷമായപ്പോൾ, പകരക്കാരെ കണ്ടെത്താനുള്ള തിടുക്കത്തിലാണ് ക്രിക്കറ്റ് അധികാരികളും ടൂർണമെന്റ് സംഘാടകരും. ഇതിനിടെയെത്തിയ ഇന്ത്യ-പാകിസ്താൻ മത്സരം അതിനുള്ള വേദിയാക്കി മാറ്റുകയാണിപ്പോൾ.