പ്രസാർ ഭാരതിയും പിന്മാറി, ഇന്ത്യയിലെ ലോകകപ്പ് സംപ്രേഷണം അനിശ്ചിതത്വത്തിൽ

ജൂൺ 12 മുതൽ ജൂലൈ 20 വരെയാണ് ഇത്തവണത്തെ ഫുട്ബോൾ മാമാങ്കം 
 

ജൂൺ 12ന് പന്തുരുളാൻ വെറും മൂന്നാഴ്ച മാത്രം ബാക്കിനിൽക്കെ, ഫിഫ ലോകകപ്പ് 2026ന്റെ ഇന്ത്യയിലെ തത്സമയ സംപ്രേഷണം പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ടൂർണമെന്റിന്റെ സംപ്രേഷണ അവകാശം സ്വന്തമാക്കുന്നതിന് ഒരു ചാനലുകളും മുന്നോട്ടുവന്നിട്ടില്ലെന്നാണ് ഫിഫ അധികൃതർ വ്യക്തമാക്കുന്നത്. അതിനിടെ, സംപ്രേഷണം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് പ്രസാർ ഭാരതിയും ഡൽഹി ഹൈകോടതിയെ അറിയിച്ചു. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് വരുന്ന ഫുട്ബോൾ ആരാധകർക്ക് ഏത് ചാനലിലാണ് മത്സരങ്ങൾ കാണാൻ സാധിക്കുക എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായി ജൂൺ 12 മുതൽ ജൂലൈ 20 വരെയാണ് ഇത്തവണത്തെ ഫുട്ബോൾ മാമാങ്കം അരങ്ങേറുന്നത്. കഴിഞ്ഞ തവണ ജിയോ സിനിമയും സ്പോർട്സ് 18ഉം വൻ തുക നൽകി സംപ്രേഷണാവകാശം സ്വന്തമാക്കിയിരുന്നു. എന്നാൽ, ഫിഫയ്ക്ക് ഇന്ത്യയിൽ ഇതുവരെ ഒരു ഔദ്യോഗിക ബ്രോഡ്കാസ്റ്ററെ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നതും കായിക ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.


ഇന്ത്യൻ വിപണിയിൽനിന്ന് ഫിഫ ഇത്തവണ ഏതാണ്ട് 100 ദശലക്ഷം ഡോളർ (ഏകദേശം 965 കോടി രൂപ) വരുമാനമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഖത്തർ ലോകകപ്പിൽ ഇന്ത്യയിൽ നിന്ന് മാത്രം ഡിജിറ്റൽ, ടെലിവിഷൻ പ്ലാറ്റ്‌ഫോമുകളിലായി 74.5 കോടി ജനങ്ങളാണ് മത്സരങ്ങൾ തത്സമയം കണ്ടത്. ടെലിവിഷൻ പ്രേക്ഷകരുടെ എണ്ണത്തിൽ ലോകത്തിൽതന്നെ മികച്ച 10 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനം. എന്നിട്ടും കായിക മാധ്യമങ്ങൾ സംപ്രേഷണാവകാശം സ്വന്തമാക്കാൻ മടിക്കുന്നത് വിപണിയിലെ തണുപ്പൻ പ്രതികരണം കാരണമാണെന്നാണ് വിലയിരുത്തൽ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് അടക്കമുള്ള ജനപ്രിയ ലീഗുകൾക്ക് പോലും ഇന്ത്യയിൽ നിന്ന് 1500 കോടി രൂപയിൽ താഴെ മാത്രമാണ് നിലവിൽ വരുമാനം ലഭിക്കുന്നത്.

മത്സരങ്ങളുടെ സമയക്രമമാണ് കമ്പനികളെ പിന്നോട്ട് വലിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. വടക്കേ അമേരിക്കൻ രാജ്യങ്ങളിൽ മത്സരങ്ങൾ നടക്കുമ്പോൾ ഇന്ത്യയിൽ അത് അർധരാത്രിയും പുലർച്ചയുമായിരിക്കും. ജൂലൈ 20ന് നടക്കുന്ന ഫൈനൽ മത്സരം ഇന്ത്യൻ സമയം പുലർച്ച 12:30നാണ് ആരംഭിക്കുക. ടൂർണമെന്റിലെ ആകെയുള്ള 104 മത്സരങ്ങളിൽ 14 എണ്ണം മാത്രമാണ് ഇന്ത്യൻ സമയം അർധരാത്രിക്ക് മുമ്പായി ആരംഭിക്കുന്നത്. ഈ സമയമാറ്റം ടെലിവിഷൻ കാഴ്ചക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഫിഫ റാങ്കിങ് പുരുഷന്മാരിൽ 136ഉം സ്ത്രീകളിൽ 69ഉം ആണ്. രാജ്യം ഇതുവരെ ലോകകപ്പിന് യോഗ്യത നേടിയിട്ടുമില്ല. എങ്കിലും ലോകകപ്പ് കാലമായാൽ കേരളം, ഗോവ, കൊൽക്കത്ത, കർണാടക, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾക്കൊപ്പം രാജ്യം മുഴുവൻ ഫുട്ബോൾ ലഹരിയിലാകുക പതിവാണ്. ചരിത്രത്തിലാദ്യമായി 32 ടീമുകൾക്ക് പകരം 48 ടീമുകൾ മാറ്റുരയ്ക്കുന്ന, 100ൽ അധികം മത്സരങ്ങളുള്ള ഏറ്റവും വലിയ ലോകകപ്പാണ് അണിയറയിൽ ഒരുങ്ങുന്നത്. ഐ.പി.എല്ലിന് ശേഷം ലോകകപ്പ് ആവേശത്തിലേക്ക് കടക്കാനിരുന്ന ഇന്ത്യൻ ആരാധകർക്ക് ഈ സംപ്രേഷണ പ്രതിസന്ധി കടുത്ത നിരാശയാണ് നൽകുന്നത്.